
ഡോ. ഹാരിസിനെതിരായ അന്വേഷണം ആരോഗ്യവകുപ്പ് അവസാനിപ്പിച്ചു, നടപടിയുണ്ടാകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ ആരംഭിച്ച അന്വേഷണത്തിൽ നിന്ന് ആരോഗ്യവകുപ്പ് പിന്മാറുന്നു. ഡോക്ടർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയ്ക്ക് ഉറപ്പ് നൽകി. ഒരാഴ്ചത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് (ശനിയാഴ്ച) ജോലിയിൽ പ്രവേശിച്ചേക്കും.
ഡോക്ടറെ കുടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ തിരിച്ചടിക്കുകയും, പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താ സമ്മേളനം വകുപ്പിന് കനത്ത പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കുകയും ചെയ്തതോടെയാണ് സർക്കാർ നടപടികളിൽ നിന്ന് പിൻവാങ്ങുന്നത്. “ഹാരിസിനെ കുടുക്കാൻ നോക്കി സ്വയം കുടുങ്ങി” എന്ന വികാരം സർക്കാർ തലത്തിൽ ശക്തമാണ്.
ഇതോടെ, ഉപകരണം കാണാതായെന്ന വിഷയത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകില്ല. ഡോ. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായി പെട്ടി കണ്ടെന്ന വാദത്തിലോ, സിസിടിവി ദൃശ്യങ്ങളിലോ പോലീസ് അന്വേഷണത്തിനും സർക്കാർ മുതിരില്ല. ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യാതെ ഡിഎംഇ തിങ്കളാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, ആരോഗ്യമന്ത്രിയുമായി കെജിഎംസിടിഎ ഉടൻ ചർച്ച നടത്തും. ഈ ചർച്ചയിൽ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സൗകര്യങ്ങളെക്കുറിച്ച് പഠനം വേണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെക്കും.