Defence

‘ഓപ്പറേഷൻ സിന്ദൂർ’ വിജയം: പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ വൻതോതിൽ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടിയിൽ പാകിസ്ഥാനെതിരെ നിർണ്ണായക വിജയം നേടിയതിന് പിന്നാലെ, ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭത്തിന് കീഴിൽ നിർമ്മിക്കുന്ന ഈ മിസൈലുകൾ കര, നാവിക, വ്യോമ സേനകളുടെ ശേഷി ഗണ്യമായി വർധിപ്പിക്കും. സൈന്യത്തിന്റെ ഉന്നതതല യോഗത്തിൽ ഈ സുപ്രധാന കരാറിന് ഉടൻ അംഗീകാരം ലഭിച്ചേക്കുമെന്ന് മുതിർന്ന പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ബ്രഹ്മോസ് മിസൈലുകൾ പാകിസ്ഥാനിൽ കനത്ത നാശനഷ്ടമാണ് വരുത്തിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ തകർക്കുന്നതിലും സൈനിക ക്യാമ്പുകൾ നിലംപരിശാക്കുന്നതിലും ബ്രഹ്മോസ് നിർണായക പങ്ക് വഹിച്ചു. ബ്രഹ്മോസിന്റെ ആക്രമണത്തിൽ അടിപതറിയ പാകിസ്ഥാൻ, വെറും നാല് ദിവസത്തിനുള്ളിൽ വെടിനിർത്തലിനായി അഭ്യർത്ഥിച്ച് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കരാർ പ്രകാരം, ഇന്ത്യൻ നാവികസേനയുടെ കൽവരി ക്ലാസ് അന്തർവാഹിനികളെ ബ്രഹ്മോസ് മിസൈലുകൾ കൊണ്ട് സജ്ജമാക്കും. ഇതോടെ കടലിനടിയിൽ നിന്നും ശത്രുപാളയത്തിലേക്ക് അതിവേഗത്തിൽ ആക്രമണം നടത്താൻ ഇന്ത്യക്ക് സാധിക്കും. അതേസമയം, ഇന്ത്യൻ വ്യോമസേന റഷ്യൻ നിർമ്മിത സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിൽ കൂടുതൽ ബ്രഹ്മോസ് മിസൈലുകൾ വിന്യസിക്കും.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഓപ്പറേഷൻ സിന്ദൂറിലെ’ തദ്ദേശീയ ആയുധങ്ങളുടെ വിജയത്തെ പ്രശംസിച്ചിരുന്നു. “ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിലെ പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനം തകർക്കാൻ ഇന്ത്യൻ സൈന്യം ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചു. ഇതിലൂടെ ലഷ്കറിന്റെ ആസ്ഥാനം തകരുക മാത്രമല്ല, നിരവധി ഭീകരർ കൊല്ലപ്പെടുകയും ചെയ്തു,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.