
നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിൽ ഗുരുതര പിഴവെന്ന് ഭാര്യ; തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തുടരന്വേഷണം ആവശ്യപ്പെട്ടുമാണ് മഞ്ജുഷ കണ്ണൂർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കുറ്റപത്രത്തിലെ 13 പിഴവുകൾ എണ്ണിപ്പറഞ്ഞാണ് ഹർജി. പ്രതി ഭരണകക്ഷിയിൽപ്പെട്ടയാളായിട്ടും ശരിയായ രീതിയിൽ തെളിവുകൾ ശേഖരിച്ചില്ലെന്നും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസ് നിർമ്മിക്കാൻ ശ്രമം നടന്നുവെന്നും ഹർജിയിൽ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു.
ശരിയായ അന്വേഷണം നടത്തിയാൽ ഈ വ്യാജ ആരോപണം തെളിയിക്കാൻ സാധിക്കുമെന്നും ഹർജിയിൽ പറയുന്നു. വകുപ്പുതല അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. കേസിലെ പ്രതിയായ പ്രശാന്തൻ, പി.പി. ദിവ്യയുടെ ബിനാമിയാണെന്ന സൂചന ലഭിച്ചിട്ടും ആ ദിശയിൽ അന്വേഷണം നടന്നില്ല. കൂടാതെ, ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളിൽ പലതിലും ക്രമക്കേടുണ്ടെന്നും, നിർണായകമായ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) പലതും ശേഖരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരോ എഴുതിയ തിരക്കഥ അനുസരിച്ചാണ് എസ്ഐടി അന്വേഷണം നടത്തിയതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും ആരോപിച്ചു. പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോളുകൾ, ചാറ്റുകൾ എന്നിവ പരിശോധിക്കാനോ, ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കാനോ അന്വേഷണ സംഘം തയ്യാറായില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവരാൻ നിലവിലെ സംഘം തന്നെ പഴുതടച്ച് വീണ്ടും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.