News

വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ്: അലൈൻമെന്റ് പുനഃപരിശോധിക്കുന്നു; കുന്നിടിക്കൽ ഒഴിവാക്കണമെന്ന് കേന്ദ്രം, നഷ്ടപരിഹാരം വൈകും

ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് നിർണായകമായ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ അലൈൻമെന്റ് പുനഃപരിശോധിക്കുന്നതായി കേന്ദ്ര സർക്കാർ.

നിലവിലെ അലൈൻമെന്റ് പ്രകാരം വ്യാപകമായി കുന്നുകൾ ഇടിക്കേണ്ടി വരുന്നതും അത് പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുമെന്നുമുള്ള ആശങ്കയെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു.

അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറായിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ സമർപ്പിച്ച സാധ്യതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അലൈൻമെന്റിലാണ് കേന്ദ്രം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.

കുന്നിടിക്കലും പാരിസ്ഥിതിക ആഘാതവും പരമാവധി കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് അലൈൻമെന്റ് പുനഃപരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം വൈകും

പദ്ധതിയുടെ അലൈൻമെന്റ് പുനഃപരിശോധിക്കുന്നതിനാൽ, ഭൂമി ഏറ്റെടുത്ത വകയിൽ ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരവും വൈകും. പദ്ധതിക്ക് യോഗ്യതയുള്ള അതോറിറ്റിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ദേശീയപാത നിയമം അനുസരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യാൻ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. അലൈൻമെന്റിലെ അനിശ്ചിതത്വം കാരണം അന്തിമ അംഗീകാരം വൈകുന്നതാണ് നഷ്ടപരിഹാര വിതരണത്തിന് തടസ്സമാകുന്നത്.

പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, എന്നാൽ നിലവിലെ രൂപരേഖയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂ എന്നും കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു.