News

തുറന്നുപറച്ചിലിന് ‘ശിക്ഷ’; ഉപകരണക്ഷാമം വെളിപ്പെടുത്തിയ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വിവാദ വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (ഡിഎംഇ) ആണ് ഔദ്യോഗിക ചട്ടലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്.

ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ഡോക്ടർക്ക് പിന്തുണയുമായി വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നടപടി നീണ്ടുപോവുകയായിരുന്നു.

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ വെളിപ്പെടുത്തിയത്. സർക്കാർ സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയായിരുന്നു ഡോക്ടറുടെ വൈകാരികമായ തുറന്നുപറച്ചിൽ.

ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്നും, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ലെന്നും, വേണമെങ്കിൽ തന്നെ പിരിച്ചു വിട്ടോളൂ എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തൽ സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ, അന്വേഷണത്തിനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെങ്കിലും, സംവിധാനത്തിലെ പാളിച്ചകളാണ് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതിയുടെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.

വിവാദം ശക്തമായതോടെ ഡോ. ഹാരിസ് തൻ്റെ പോസ്റ്റ് പിൻവലിച്ചിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓരോരുത്തർക്കും തന്നാൽ കഴിയുന്ന പരമാവധി ചികിത്സ നൽകാൻ ശ്രമിക്കുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.