Kerala Government NewsNews

കെടിഡിസി ഹോട്ടൽ നവീകരണത്തിൽ 2.86 കോടിയുടെ നഷ്ടം: എഞ്ചിനീയർമാർക്കെതിരായ നടപടി ‘താക്കീതിൽ’ ഒതുക്കി സർക്കാർ

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) കീഴിലുള്ള ഹോട്ടൽ ചൈത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയ ഗുരുതരമായ കുറ്റങ്ങൾ ലഘൂകരിച്ച് സർക്കാർ ഉത്തരവിറക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ഷീബ എസ്. കല്ലുവെട്ടം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി അജിത കെ എന്നിവർക്കെതിരായ കടുത്ത ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടിയാണ് ലഘുശിക്ഷയായ ‘താക്കീത്’ (Censure) നൽകി തീർപ്പാക്കിയത്.

കോടികളുടെ നഷ്ടമെന്ന വിജിലൻസ് കണ്ടെത്തൽ ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിലെ അപാകതകളാണ് നടപടിക്ക് അടിസ്ഥാനമായത്. നിർമ്മാണത്തിലെ പിഴവ് കാരണം കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്‌ലറ്റ് സംവിധാനത്തിൽ തകരാറുകളും സംഭവിച്ചുവെന്ന് കെടിഡിസി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാർ ശുപാർശ പ്രകാരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ട് ചെയ്തത്.

കൃത്യമായ മേൽനോട്ടമില്ലാതെയും, പിഡബ്ല്യുഡി മാന്വലിന് വിരുദ്ധമായി അളവുകൾ രേഖപ്പെടുത്തിയും ബില്ലുകൾ പാസാക്കി നൽകിയെന്നും വിജിലൻസ് കണ്ടെത്തി. നവീകരണ പ്രവർത്തികൾ നീണ്ടുപോയതുവഴി ഏകദേശം 9 മാസക്കാലം മുറികൾ വാടകയ്ക്ക് നൽകാൻ കഴിയാതെ വന്നതിനാൽ സർക്കാർ ഖജനാവിന് 2 കോടി 86 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

നടപടി ലഘൂകരിക്കാൻ കാരണമായത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത അച്ചടക്ക നടപടി ആരംഭിച്ചെങ്കിലും, പിന്നീട് സർക്കാർ നടത്തിയ വിശദമായ പരിശോധനയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. നവീകരണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന വാദം സർക്കാർ പരിഗണിച്ചു.

കൂടാതെ, നിർമ്മാണത്തിലെ അപാകതകളെല്ലാം കരാറുകാരൻ സ്വന്തം ചെലവിൽ തന്നെ പരിഹരിച്ചതായും, ഇത് കെടിഡിസിക്കോ സർക്കാരിനോ അധിക സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും കണ്ടെത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ “പരിശോധനാ സമയത്ത് മുറികളും ടോയ്‌ലറ്റുകളും നല്ല നിലയിലായിരുന്നു” എന്ന് റിപ്പോർട്ട് നൽകിയതും നിർണായകമായി.

എങ്കിലും, നവീകരണത്തിനുള്ള കരാർ കാലാവധി അവസാനിച്ചിട്ടും 9 മാസക്കാലം കരാറില്ലാതെ പണി തുടരാൻ അനുവദിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് സർക്കാർ വിലയിരുത്തി. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കഠിന ശിക്ഷ ലഘൂകരിച്ച്, 1960-ലെ കേരള സിവിൽ സർവീസസ് ചട്ടപ്രകാരം ‘താക്കീത്’ നൽകി നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.