
മയാമി: ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിന് പ്രായം 38 ആയെങ്കിലും, അദ്ദേഹത്തിന്റെ കാലുകളിലെ മാന്ത്രികതയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനം.
ഇന്റർ മയാമിക്ക് വേണ്ടി മോൺട്രിയലിനെതിരെ നടന്ന മത്സരത്തിൽ അഞ്ച് പ്രതിരോധ താരങ്ങളെ വെട്ടിച്ച് മെസ്സി നേടിയ സോളോ ഗോൾ, വർഷങ്ങൾക്ക് മുൻപ് ഗെറ്റാഫെക്കെതിരെ നേടിയ അദ്ദേഹത്തിന്റെ ഐക്കോണിക് ഗോളിനെ ഓർമ്മിപ്പിച്ചു.
Ankara Messi, Ankara Messi, Ankara Messi Ankara Messi, Ankara Messi . 🐐 pic.twitter.com/DsvmC73hns
— Major League Soccer (@MLS) July 6, 2025
ഇന്റർ മയാമി 4-1ന് വിജയിച്ച മത്സരത്തിൽ മെസ്സിയുടെ പ്രകടനം സർവ്വാധിപത്യം പുലർത്തുന്നതായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു പിഴവിൽ നിന്ന് മോൺട്രിയൽ ലീഡ് നേടിയെങ്കിലും, രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസ്സി അതിന് പ്രായശ്ചിത്തം ചെയ്തു. ഇതിൽ രണ്ടാമത്തെ ഗോളാണ് ഫുട്ബോൾ ലോകത്തിന്റെ കയ്യടി നേടുന്നത്.
മധ്യവരയ്ക്ക് സമീപത്ത് നിന്ന് പന്ത് സ്വീകരിച്ച് മോൺട്രിയൽ പ്രതിരോധത്തിലേക്ക് കുതിച്ച മെസ്സി, പഴയ വേഗതയില്ലെങ്കിലും തന്റെ മാന്ത്രികമായ ഡ്രിബ്ലിംഗ് മികവ് കൊണ്ട് അഞ്ച് കളിക്കാരെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. “ഇവിടെയും, ഇപ്പോഴും, അദ്ദേഹത്തിന് പകരക്കാരനില്ല,” എന്നാണ് കമന്റേറ്റർ ആ ഗോളിനെ വിശേഷിപ്പിച്ചത്.
തുടർച്ചയായ റെക്കോർഡുകൾ
ഈ പ്രകടനത്തോടെ, തുടർച്ചയായ മൂന്ന് എംഎൽഎസ് മത്സരങ്ങളിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടുന്ന താരമായി മെസ്സി മാറി. 2012-ൽ ബാഴ്‌സലോണയിലെ സഹതാരമായിരുന്ന തിയറി ഹെൻറിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ് മെസ്സി. സമീപകാലത്ത് നടന്ന ക്ലബ്ബ് ലോകകപ്പിൽ പിഎസ്ജിയോട് തോറ്റ് പുറത്തായെങ്കിലും, ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ പോർട്ടോയെ പരാജയപ്പെടുത്താൻ മെസ്സിയുടെ പ്രകടനം ഇന്റർ മയാമിയെ സഹായിച്ചിരുന്നു. ഒരു യൂറോപ്യൻ ക്ലബ്ബിനെതിരെ ഒരു എംഎൽഎസ് ക്ലബ്ബ് നേടുന്ന ആദ്യത്തെ ഔദ്യോഗിക വിജയമായിരുന്നു അത്.