
മയാമി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുവതാരം ഗോൺസാലോ ഗാർസിയയുടെ തകർപ്പൻ ഹെഡറാണ് റയലിന് വിജയം സമ്മാനിച്ചത്. അസുഖം മാറി വിശ്രമത്തിലായിരുന്ന സൂപ്പർതാരം കിലിയൻ എംബാപ്പെ ആദ്യമായി ടൂർണമെന്റിൽ കളത്തിലിറങ്ങിയതും മത്സരത്തിലെ പ്രധാന ആകർഷണമായി.
മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 54-ാം മിനിറ്റിലായിരുന്നു ഗാർസിയയുടെ വിജയഗോൾ പിറന്നത്. അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിൽ നാല് കളികളിൽ നിന്നുള്ള ഗാർസിയയുടെ മൂന്നാം ഗോളാണിത്. കളിയുടെ 68-ാം മിനിറ്റിൽ ഗോൾ സ്കോററായ ഗാർസിയക്ക് പകരക്കാരനായാണ് കിലിയൻ എംബാപ്പെ കളത്തിലിറങ്ങിയത്.
💥 @gonzalo7garcia_ 💥 pic.twitter.com/mJGD1BTGDX
— Real Madrid C.F. (@realmadrid) July 1, 2025
റൗളിനോട് ഉപമിച്ച് പരിശീലകൻ
റയലിന്റെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് 21-കാരനായ ഗോൺസാലോ ഗാർസിയ കാഴ്ചവെക്കുന്നത്. താരത്തിന്റെ കളി ക്ലബ്ബ് ഇതിഹാസമായ റൗളിനെ ഓർമ്മിപ്പിക്കുന്നുവെന്ന് പരിശീലകൻ സാബി അലോൺസോ പറഞ്ഞു. “അദ്ദേഹം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നില്ല. പലതരത്തിലും അവൻ എന്നെ റൗളിനെ ഓർമ്മിപ്പിക്കുന്നു,” എന്ന് സാബി അലോൺസോ ടൂർണമെന്റിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നു.

ക്വാർട്ടർ ഫൈനലിൽ, ബൊറൂസിയ ഡോർട്ട്മുണ്ട് – മോണ്ടെറേ മത്സരത്തിലെ വിജയികളെയാകും റയൽ മാഡ്രിഡ് നേരിടുക. ഇത് ഒരുപക്ഷേ ജൂഡ് ബെല്ലിംഗ്ഹാമും സഹോദരൻ ജോബ് ബെല്ലിംഗ്ഹാമും തമ്മിലുള്ള പോരാട്ടത്തിനോ, മുൻ ക്യാപ്റ്റൻ സെർജിയോ റാമോസുമായുള്ള പുനഃസമാഗമത്തിനോ വഴിവെച്ചേക്കാം.