
കേന്ദ്രത്തിൽ നിന്ന് കേരളത്തിന്റെ അമരത്തേക്ക്; റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി
തിരുവനന്തപുരം: എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സംസ്ഥാന പോലീസിന്റെ തലപ്പത്ത് പുതിയ അമരക്കാരൻ. ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖറിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സീനിയോറിറ്റിയിൽ മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖറിന്റെ നിയമനം. നിലവിലെ ഡിജിപി എസ്. ദർവേഷ് സാഹിബ് ഇന്ന് (ജൂൺ 30) വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഡിജിപി പദവിയിലേക്കുള്ള യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണറായ നിധിൻ അഗർവാൾ ആയിരുന്നു. എന്നാൽ അഗർവാളിനെ മറികടന്നാണ് പട്ടികയിൽ രണ്ടാമനായിരുന്ന ചന്ദ്രശേഖറിനെ സർക്കാർ തിരഞ്ഞെടുത്തത്.
പട്ടികയിലെ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സർക്കാരുമായുള്ള ബന്ധത്തിലെ ഉലച്ചിൽ തിരിച്ചടിയായെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇത് അദ്ദേഹത്തിന്റെ നിയമനം ഉറപ്പിച്ചിരുന്നു.
ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ, 2008-ൽ ഡിഐജി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയത്. ദീർഘകാലം ഇന്റലിജൻസ് ബ്യൂറോയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, സ്പെഷ്യൽ ഡയറക്ടർ പദവിയിൽ നിന്നാണ് ഇപ്പോൾ കേരള പോലീസിന്റെ തലപ്പത്തേക്ക് മടങ്ങിയെത്തുന്നത്. സംസ്ഥാനത്തെ 41-ാമത് ഡിജിപിയാണ് അദ്ദേഹം.
നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ, കേന്ദ്രസർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തി ചുമതലയേൽക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അദ്ദേഹം പുതിയ പദവി ഏറ്റെടുക്കും. 2026 ജൂലൈ വരെ സർവീസ് കാലാവധിയുണ്ടെങ്കിലും, സുപ്രീം കോടതി ഉത്തരവ് പ്രകാരം രണ്ട് വർഷം ഡിജിപിയായി തുടരാൻ സാധിക്കും.