
മരുന്ന് വാങ്ങാൻ പണമില്ലാതെ സർക്കാർ; വേണ്ടത് 1015 കോടി, ബജറ്റിൽ ഉള്ളത് മൂന്നിലൊന്ന് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള അവശ്യമരുന്ന് സംഭരണം കടുത്ത പ്രതിസന്ധിയിലേക്ക്. 2025-26 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഫണ്ടിന്റെ മൂന്നിലൊന്ന് തുക മാത്രം ബജറ്റിൽ വകയിരുത്തിയത് ആരോഗ്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്ക് ഈ വർഷം മരുന്നുകൾ വാങ്ങുന്നതിനായി 1014.92 കോടി രൂപ ആവശ്യമാണെന്നിരിക്കെ, ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ വകയിരുത്തിയത് വെറും 356.4 കോടി രൂപ മാത്രമാണ്.
ആവശ്യമായ ഫണ്ടും അനുവദിച്ച തുകയും തമ്മിലുള്ള 658.52 കോടി രൂപയുടെ ഭീമമായ അന്തരം എങ്ങനെ നികത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷവും സമാനമായ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
2024-25 വർഷം മരുന്ന് സംഭരണത്തിനായി 934.28 കോടി രൂപ വേണ്ടിയിരുന്ന സ്ഥാനത്ത്, ബജറ്റിൽ ആദ്യം വകയിരുത്തിയത് 356.4 കോടി രൂപയായിരുന്നു. പിന്നീട് പ്രതിസന്ധി രൂക്ഷമായപ്പോൾ 150 കോടി രൂപ അധികമായി അനുവദിച്ചെങ്കിലും, 427.88 കോടി രൂപയുടെ കുറവ് അപ്പോഴും നിലനിന്നു.
ഫണ്ട് പ്രതിസന്ധി തുടർച്ചയാകുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിന് വഴിവെക്കുകയും ചെയ്യും. മുൻ വർഷത്തെ കുടിശ്ശികയും ഈ വർഷത്തെ ഫണ്ടിലെ കുറവും മരുന്ന് കമ്പനികൾക്ക് പണം നൽകുന്നതിൽ കാലതാമസമുണ്ടാക്കാനും ഇത് ഭാവിയിലെ മരുന്ന് ലഭ്യതയെ ബാധിക്കാനും സാധ്യതയുണ്ട്.
ഈ കണക്കുകൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നിയമസഭാ രേഖകളിലൂടെയാണ് പുറത്തുവന്നത്. 2025 മാർച്ച് 17-ന് സണ്ണി ജോസഫ് എംഎൽഎയുടെ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യത്തിന് മറുപടിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആണ് ഈ വിവരങ്ങൾ സഭയെ അറിയിച്ചത്.
2024-25 സാമ്പത്തിക വർഷം മരുന്ന് സംഭരണത്തിനായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്ക് 934.28 കോടി രൂപ ആവശ്യമായിരുന്നുവെന്നും, എന്നാൽ ബജറ്റിൽ 356.4 കോടിയും അധികമായി 150 കോടിയും ചേർത്ത് ആകെ 506.4 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. 2025-26 വർഷത്തേക്ക് ആവശ്യമായ 1014.92 കോടി രൂപയ്ക്ക് ബജറ്റിൽ 356.4 കോടി രൂപയാണ് വകയിരുത്തിയതെന്നും രേഖകൾ സ്ഥിരീകരിക്കുന്നു