
കൈകൾ ചേർത്തുകെട്ടി, കെട്ടിപ്പിടിച്ച് മരണം; നഴ്സായ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യയും ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടുമായ രശ്മി (32) എന്നിവരാണ് മരിച്ചത്.
പനയ്ക്കപ്പാലത്ത് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും കൈകൾ സിറിഞ്ച് ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടേപ്പ് ഉപയോഗിച്ച് പരസ്പരം ചേർത്തുകെട്ടിയിരുന്നു.
മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും ശരീരത്തിൽ സിറിഞ്ച് കുത്തിവെച്ചതിന്റെ പാടുകളുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഷ്ണു കെട്ടിട നിർമ്മാണ കരാർ ജോലികൾ ചെയ്ത് വരികയായിരുന്നു.
ഇന്ന് (ജൂൺ 30, തിങ്കൾ) രാവിലെ വിഷ്ണുവിന്റെ അമ്മ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നുവെങ്കിലും, ദമ്പതികൾ ഉണ്ടായിരുന്ന കിടപ്പുമുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
ആറുമാസം മുൻപാണ് ദമ്പതികൾ പനയ്ക്കപ്പാലത്ത് താമസം ആരംഭിച്ചത്. സംഭവമറിഞ്ഞ് കോട്ടയത്തുനിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.