News

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ, ശസ്ത്രക്രിയക്ക് നൂല് പോലുമില്ല’; സർക്കാരിനെതിരെ വി.ഡി. സതീശൻ

യുഡിഎഫ് ഹെൽത്ത് കമ്മീഷനെ നിയോഗിക്കും

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണ്ണമായി തകർന്ന് ‘വെന്റിലേറ്ററിൽ’ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശസ്ത്രക്രിയക്ക് ശേഷം തുന്നിക്കെട്ടാൻ നൂല് പോലും മെഡിക്കൽ കോളേജുകളിൽ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യമാണുള്ളതെന്നും, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വെളിപ്പെടുത്തൽ പ്രതിപക്ഷം നാളുകളായി പറയുന്ന കാര്യങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തലുകൾ ഉദ്ധരിച്ചായിരുന്നു സതീശന്റെ വിമർശനം. “ഇരന്നു മടുത്തു” എന്നാണ് ഡോക്ടർക്ക് പറയേണ്ടി വന്നത്.

സർക്കാർ ആശുപത്രികളിൽ മരുന്നും സർജിക്കൽ ഉപകരണങ്ങളുമില്ല. രോഗികൾ കടം വാങ്ങിയാണ് ചികിത്സയ്ക്ക് എത്തുന്നത്. ഇത് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലെയും അവസ്ഥയാണെന്ന് സതീശൻ ആരോപിച്ചു.

  • പദ്ധതികൾ നിലച്ചു: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരണം, ഹൃദ്യം തുടങ്ങിയ പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്ന എല്ലാ പദ്ധതികളും നിലച്ചു.
  • മരുന്ന് ക്ഷാമം: മെഡിക്കൽ സർവീസസ് കോർപ്പറേഷന് കോടികൾ കുടിശിക വരുത്തിയതോടെ മരുന്ന് കമ്പനികൾ വിതരണം നിർത്തി.
  • മന്ത്രി അറിയുന്നില്ല: മരുന്ന് ക്ഷാമത്തെക്കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പോൾ റിപ്പോർട്ട് തേടുമെന്ന് പറഞ്ഞ മന്ത്രി, ഡോക്ടർമാർ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടും താനൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. മന്ത്രിയുടെ ഓഫീസ് മറ്റാരോ ആണ് ഭരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
  • പി.ആർ. തള്ള്: “പി.ആർ ഏജൻസികളെ വെച്ച് നടത്തുന്ന നറേറ്റീവും പ്രൊപ്പഗഡയുമല്ല യഥാർത്ഥ ആരോഗ്യ കേരളം. യഥാർത്ഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകർന്നു പോയി,” സതീശൻ പറഞ്ഞു.

യുഡിഎഫ് ഹെൽത്ത് കമ്മീഷൻ വരുന്നു

കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി യു.ഡി.എഫ് ഒരു “ഹെൽത്ത് കമ്മിഷനെ” നിയോഗിക്കുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കമ്മിഷൻ നാളെ മുതൽ നിലവിൽ വരും. ജൂലൈ മാസത്തിൽ തന്നെ ഒരു ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കുകയും, അതിനുശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

സിദ്ധാർത്ഥിന്റെ കുടുംബത്തോടുള്ള അനീതി

പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐക്കാരുടെ ക്രൂരമായ റാഗിംഗിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയിൽ പോകാനുള്ള സർക്കാർ തീരുമാനത്തെയും സതീശൻ നിശിതമായി വിമർശിച്ചു. ഇത് മനസാക്ഷിയില്ലാത്ത സർക്കാരാണെന്നും, ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.