News

ക്ഷാമബത്ത കുടിശിക കിട്ടിയില്ലെങ്കിലും കിഫ്ബി ജീവനക്കാർ ഹാപ്പി! ശമ്പളത്തിന് പുറമേ ഓരോ മാസവും 20000 രൂപ അനുവദിച്ച് കെ.എൻ. ബാലഗോപാൽ

ജീവനക്കാരെ രണ്ട് തരത്തിൽ കാണുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നടപടിയിൽ വ്യാപക അമർഷം. കിഫ്ബിയിലെ ജീവനക്കാർക്ക് എല്ലാ മാസവും 20000 രൂപ വീതം ശമ്പളത്തോടൊപ്പം നൽകുന്ന ബാലഗോപാലിന്റെ നടപടിയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. 18 ശതമാനം ക്ഷാമബത്ത ജീവനക്കാർക്ക് നൽകാൻ ഉള്ളപ്പോഴാണ് കെ.എം. എബ്രഹാമിന്റെ ശുപാർശയിൽ കിഫ്ബി ജീവനക്കാർക്ക് 20000 രൂപ വീതം ശമ്പളത്തോടൊപ്പം ഓരോ മാസവും നൽകുന്നത്.

പ്രൊജക്ട് അലവൻസ് എന്ന ഓമന പേരിലാണ് ഇവർക്ക് ഓരോ മാസവും 20000 രൂപ വീതം നൽകുന്നത്. കിഫ്ബിയിലെ കരാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമാണ് ലഭിക്കുന്നത്. അതിനോട് തുല്യമാക്കാനാണ് കിഫ്ബിയിലെ സർക്കാർ ജീവനക്കാർക്ക് 20,000 രൂപ വീതം ഓരോ മാസവും നൽകുന്നതെന്നാണ് ബാലഗോപാലിന്റെ ന്യായീകരണം.

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനത്താണ് കേരളം. നിലവിൽ 6 ഗഡുക്കൾ കുടിശികയാണ്. ജൂലൈ 1 മുതൽ പുതിയ ക്ഷാമബത്ത കേന്ദ്രം പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ കുടിശിക 7 ഗഡുക്കൾ ആയി ഉയരും . സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷാമബത്ത കുടിശിക ഉയർന്നതിൻ്റെ കാരണമായി ബാലഗോപാൽ പറയുന്നത്. അതേ ബാലഗോപാലാണ് ശമ്പളത്തിന് പുറമേ കിഫ് ബി ജീവനക്കാർക്ക് ഓരോ മാസവും 20000 രൂപ വീതം കൊടുക്കാൻ അനുമതി നൽകിയത്.

2024 ഡിസംബർ മുതൽ ആണ് ജീവനക്കാർക്ക് 20,000 രൂപ അധികമായി നൽകുന്നത്. ക്ഷാമബത്ത ധനമന്ത്രി അനുവദിച്ചില്ലെങ്കിലും കിഫ് ബി യിലെ ജീവനക്കാർ ഹാപ്പി. അതിലും വലിയ തുകയാണ് പ്രൊജക്ട് അലവൻസ് ആയി ഇവരുടെ പോക്കറ്റിലേക്ക് ഒഴുകുന്നത്. അതുകൊണ്ട് തന്നെ ബാലഗോപാലിനെ പുകഴ്ത്തുകയാണ് കിഫ്ബി ജീവനക്കാർ. മുഖ്യമന്ത്രിക്ക് വാഴ്ത്ത് പാട്ട് എഴുതിയതുപോലെ ആരെങ്കിലും ബാലഗോപാലിന് വാഴ്ത്ത് പാട്ട് എഴുതിയാലും അൽഭുതപ്പെടേണ്ട.