
അറ്റ്ലാന്റ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ, ലയണൽ മെസ്സിയുടെ ഇന്റർ മയാമി നാളെ മുൻ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്നെ (പിഎസ്ജി) നേരിടും. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ, തന്നെ അപമാനിച്ച് പുറത്താക്കിയ മുൻ ക്ലബ്ബിനെതിരെ മെസ്സി ബൂട്ടണിയുമ്പോൾ, അതൊരു കണക്കുതീർക്കൽ കൂടിയാകും.
ഓർമ്മയിലെ ആ വിവാദങ്ങൾ
2023-ലാണ് മെസ്സി പിഎസ്ജി വിടുന്നത്. അവസാന കാലത്ത് ആരാധകരുടെ കൂവലുകൾ കേട്ടുകൊണ്ടാണ് മെസ്സി പാരീസിൽ കളിച്ചത്. ക്ലബ്ബിന്റെ അനുവാദമില്ലാതെ, സ്പോൺസറുമായുള്ള കൂടിക്കാഴ്ചയ്ക്കായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതോടെയാണ് മെസ്സിയും പിഎസ്ജി മാനേജ്മെന്റും തമ്മിലുള്ള ബന്ധം വഷളായത്.
ഒരു താരവും ക്ലബ്ബിന് മുകളിലല്ലെന്ന് കാണിക്കാൻ, പിഎസ്ജി മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയും ആ കാലയളവിലെ ശമ്പളം തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് മെസ്സി ഒരു വീഡിയോയിലൂടെ മാപ്പ് ചോദിച്ചെങ്കിലും, മാനേജ്മെന്റിന്റെ ഈ നടപടിയിൽ അദ്ദേഹം കടുത്ത അതൃപ്തിയിലായിരുന്നു. ഈ സംഭവങ്ങളാണ് ഒടുവിൽ മെസ്സിയെ ക്ലബ്ബ് വിടുന്നതിലേക്ക് നയിച്ചത്.
പ്രിയപ്പെട്ട പരിശീലകനെതിരെ
പിഎസ്ജിയുമായുള്ള കയ്പേറിയ ഓർമ്മകൾ ഒരു വശത്തുണ്ടെങ്കിലും, മറുവശത്ത് മെസ്സിക്ക് പ്രിയപ്പെട്ട പരിശീലകൻ ലൂയിസ് എൻറീക്കെയാണ് ഇപ്പോൾ പിഎസ്ജിയുടെ അമരത്ത് എന്നത് ഈ മത്സരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ബാഴ്‌സലോണയുടെ സുവർണ്ണ കാലഘട്ടത്തിൽ എൻറീക്കെയ്ക്ക് കീഴിലാണ് മെസ്സി-സുവാരിസ്-നെയ്മർ (MSN) സഖ്യം 364 ഗോളുകൾ അടിച്ചുകൂട്ടുകയും, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ഒമ്പത് കിരീടങ്ങൾ നേടുകയും ചെയ്തത്.
അടുത്തിടെ ചാമ്പ്യൻസ് ലീഗ് നേടിയ പിഎസ്ജിക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. എങ്കിലും, പഴയ തട്ടകത്തിനെതിരെ മെസ്സിയുടെ പ്രകടനം കാണാനാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.