
റിയാദ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച്, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടി. പ്രതിവർഷം 2000 കോടിയിലധികം രൂപ ശമ്പളവും, ക്ലബ്ബിന്റെ 15 ശതമാനം ഉടമസ്ഥാവകാശവും ഉൾപ്പെടുന്ന, കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിലൊന്നിലാണ് 40-കാരനായ റൊണാൾഡോ ഒപ്പുവെച്ചത്. ഇതോടെ, താരം തന്റെ കരിയർ സൗദിയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ഉറപ്പായി.
താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഈ പ്രഖ്യാപനം. കരാർ ഒപ്പുവെച്ചതിന് പിന്നാലെ, “അൽ നസർ ഫോറെവർ” എന്ന് റൊണാൾഡോ പറയുന്ന ഒരു ടീസർ വീഡിയോയും ക്ലബ്ബ് പുറത്തുവിട്ടു.
കരാറിലെ ‘തലകറങ്ങുന്ന’ കണക്കുകൾ
ബ്രിട്ടീഷ് പത്രമായ ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റൊണാൾഡോയുടെ പുതിയ കരാറിലെ കണക്കുകൾ അവിശ്വസനീയമാണ്:
- വാർഷിക ശമ്പളം: 178 ദശലക്ഷം പൗണ്ട് (ഏകദേശം 2000 കോടി രൂപ). ഇത് ദിവസവും ഏകദേശം 4.88 ലക്ഷം പൗണ്ടാണ് (5 കോടിയിലധികം രൂപ).
- ബോണസ്: സൈനിംഗ് ഓൺ ഫീയായും മറ്റ് ബോണസുകളായും 446 കോടി രൂപ വരെ ലഭിക്കാം. ഗോൾഡൻ ബൂട്ട് നേടിയാൽ 4 മില്യൺ പൗണ്ടും, ക്ലബ്ബ് കിരീടം നേടിയാൽ 8 മില്യൺ പൗണ്ടും ബോണസായി ലഭിക്കും.
- ഉടമസ്ഥാവകാശം: കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, അൽ നസർ ക്ലബ്ബിന്റെ 15 ശതമാനം ഓഹരി റൊണാൾഡോയ്ക്ക് നൽകി എന്നതാണ്. ഇതിന് ഏകദേശം 33 ദശലക്ഷം പൗണ്ട് വിലമതിക്കും.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം
2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടാണ് റൊണാൾഡോ അൽ നസറിലെത്തിയത്. അന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരമായി അദ്ദേഹം മാറിയിരുന്നു. ഫോർബ്സിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്ഥാനം റൊണാൾഡോയ്ക്ക് തന്നെയാണ്. പുതിയ കരാറോടെ ഈ സ്ഥാനം അദ്ദേഹം അരക്കിട്ടുറപ്പിച്ചു.
അൽ നസറിനൊപ്പം വലിയ കിരീടങ്ങൾ നേടാൻ സാധിക്കാത്തതിലും, ഈ സീസണിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റിന് യോഗ്യത നേടാനാകാത്തതിലും റൊണാൾഡോ അസംതൃപ്തനാണെന്നും ക്ലബ്ബ് വിട്ടേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കളയുന്നതാണ് പുതിയ കരാർ.