
ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിൻ യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള ആദ്യ സമ്പൂർണ്ണ സ്ലീപ്പർ ട്രെയിൻ 2026 ജൂണിൽ മാത്രമേ പുറത്തിറങ്ങൂ എന്ന് റിപ്പോർട്ടുകൾ. ഇതോടെ, ഈ വർഷം സർവീസ് തുടങ്ങുമെന്ന യാത്രക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
നിർമ്മാണം വൈകുന്നു
ലാത്തൂരിലെ ഫാക്ടറിയിൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ പൂർണ്ണതോതിലുള്ള നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. കോച്ചിന്റെ പുറംചട്ടക്കൂട് (കാർ ബോഡി) അടുത്തിടെ ചെന്നൈയിൽ നിന്ന് ഫാക്ടറിയിൽ എത്തിച്ചിട്ടേയുള്ളൂ.
ഇത് നിരവധി ഘട്ടങ്ങളിലുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ അന്തിമ നിർമ്മാണത്തിലേക്ക് കടക്കൂ. ഇന്ത്യൻ റെയിൽവേയും സ്വകാര്യ പങ്കാളിയായ കിനെറ്റും (Kinet) തമ്മിലുള്ള കരാർ പ്രകാരം ഘട്ടം ഘട്ടമായാണ് കോച്ചുകൾ നിർമ്മിക്കുക.
എന്താണ് വന്ദേ ഭാരത് സ്ലീപ്പർ?
നിലവിലെ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെ ദീർഘദൂര, രാത്രി യാത്രാ പതിപ്പാണ് സ്ലീപ്പർ ട്രെയിനുകൾ.
- വേഗത: മണിക്കൂറിൽ 160 കിലോമീറ്റർ വരെ.
- കോച്ചുകൾ: ഒരു ട്രെയിനിൽ 16 സ്ലീപ്പർ കോച്ചുകൾ.
- യാത്രക്കാർ: 823 പേർക്ക് യാത്ര ചെയ്യാം.
- സൗകര്യങ്ങൾ: ഓരോ കോച്ചിലും മൂന്ന് ടോയ്ലറ്റുകൾ, ചെറിയ പാൻട്രി എന്നിവയുണ്ടാകും.
- ചെലവ്: ഒരു ട്രെയിൻ നിർമ്മിക്കാൻ ഏകദേശം 120 കോടി രൂപയാണ് ചെലവ്.
കേരളത്തിന്റെ പ്രതീക്ഷ
രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേ ഭാരത് സർവീസുകൾ കേരളത്തിലായതിനാൽ, പുതിയ സ്ലീപ്പർ ട്രെയിനുകൾ കേരളത്തിനും ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്.
തിരുവനന്തപുരം-ബെംഗളൂരു പോലുള്ള റൂട്ടുകളിൽ സ്ലീപ്പർ സർവീസ് ഏറെ ഗുണകരമാകും. എന്നാൽ, ആദ്യ ട്രെയിനിന്റെ നിർമ്മാണം വൈകുന്നത് കേരളത്തിന്റെ കാത്തിരിപ്പും നീട്ടുകയാണ്.