News

മദ്യക്കുപ്പികളിൽ ഇനി ‘ക്യൂആർ കോഡ്’ സുരക്ഷ; വ്യാജമദ്യം തടയാൻ സർക്കാർ

ട്രയൽ റണ്ണിലെ മദ്യത്തിന് ഫീസിളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന മദ്യക്കുപ്പികളിൽ വ്യാജൻമാരെ തടയാനായി ക്യൂആർ കോഡ് പതിച്ചുള്ള പുതിയ സുരക്ഷാ സംവിധാനം വരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ട്രയൽ റണ്ണിൽ ഉത്പാദിപ്പിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL), ഫീസിളവോടെ വിപണിയിലേക്ക് അയക്കാൻ സർക്കാർ അനുമതി നൽകി. ഇതോടെ, ക്യൂആർ കോഡുള്ള മദ്യക്കുപ്പികൾ വൈകാതെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ എത്തിയേക്കും.

ക്യൂആർ കോഡ് സുരക്ഷാ ലേബലുകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും ബ്രൂവറികളിലും ട്രയൽ റൺ നടത്താൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിൽ പങ്കെടുത്ത പാലക്കാട്ടെ കേരള ആൽക്കഹോളിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന കമ്പനി, 2025 മാർച്ച് 12-ന് ട്രയലിനായി 45 കെയ്സ് മദ്യം ഉത്പാദിപ്പിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം ഉത്പാദിപ്പിച്ച ഈ മദ്യം, ഈ വർഷം വിൽക്കുന്നതിന് മുൻ വർഷത്തെ ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതുണ്ട്. എന്നാൽ, ഇതൊരു ട്രയൽ റണ്ണായതിനാൽ ഈ ഫീസ് ഒഴിവാക്കിത്തരണമെന്ന് കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചു.

എക്സൈസ് കമ്മീഷണറും ഈ ആവശ്യം അംഗീകരിച്ച് സർക്കാരിന് ശുപാർശ നൽകി. ഈ വിഷയം വിശദമായി പരിശോധിച്ച സർക്കാർ, ഫീസ് അടയ്ക്കാതെ തന്നെ 45 കെയ്സ് മദ്യം വിൽക്കാൻ കമ്പനിക്ക് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കുകയായിരുന്നു.

എന്താണ് ക്യൂആർ കോഡ് പദ്ധതി?

മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിച്ച സുരക്ഷാ ഹോളോഗ്രാം ലേബലുകൾ ഘടിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇത് സ്കാൻ ചെയ്യുന്നതിലൂടെ മദ്യത്തിന്റെ ആധികാരികത ഉറപ്പുവരുത്താനും വ്യാജമദ്യം വിപണിയിലെത്തുന്നത് തടയാനും സാധിക്കും.

ലേബലുകൾ പരിശോധിക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സ്കാനറുകൾ ബെവ്കോ നൽകുന്നതുവരെ, ട്രയൽ റണ്ണിൽ ഉത്പാദിപ്പിച്ച മദ്യം വിൽക്കരുതെന്ന് മുൻപ് നിർദ്ദേശമുണ്ടായിരുന്നു. ഈ തടസ്സങ്ങൾ നീക്കി മദ്യം വിപണിയിലെത്തിക്കാനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.