
അന്തർവാഹിനി സഹകരണത്തിൽ ദക്ഷിണാഫ്രിക്കയുമായി നിർണായക കരാറിൽ ഒപ്പുവെച്ച് ഇന്ത്യ
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയും ദക്ഷിണാഫ്രിക്കയും അന്തർവാഹിനി സഹകരണത്തിൽ രണ്ട് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ഒൻപതാമത് സംയുക്ത പ്രതിരോധ സമിതി (JDC) യോഗത്തിലാണ് കരാറുകൾ കൈമാറിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജൂൺ 23, 24 തീയതികളിൽ നടന്ന യോഗത്തിൽ ഇന്ത്യൻ സംഘത്തെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും, ദക്ഷിണാഫ്രിക്കൻ സംഘത്തെ ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി തൊബെകിലെ ഗമേഡെയുമാണ് നയിച്ചത്.

ഇന്ത്യയുടെ വളർച്ചയും സഹകരണവും
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് യോഗത്തിൽ സംസാരിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധ നിർമ്മാണ രംഗത്തും കയറ്റുമതിയിലും ഇന്ത്യ കൈവരിച്ച വളർച്ച എടുത്തുപറഞ്ഞ അദ്ദേഹം, ദക്ഷിണാഫ്രിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഉറപ്പുനൽകി.
യോഗത്തിൽ, ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര താല്പര്യമുള്ള മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുകയും, ഭാവിയിൽ സഹകരണം ശക്തമാക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് അന്തർവാഹിനി സഹകരണത്തിലെ രണ്ട് പുതിയ കരാറുകൾ ഇരുരാജ്യങ്ങളും കൈമാറിയത്.
കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിൽ വേരൂന്നിയതാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം. 1996-ൽ ഒപ്പുവെച്ച പ്രതിരോധ ഉപകരണങ്ങളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് തുടക്കമാകുന്നത്.