
ക്വിംഗ്‌ദാവോ (ചൈന): ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട്, നാല് ഇന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യ. ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോംഗ് ജുന്നുമായി നടത്തിയ ചർച്ചയിലാണ് ഇന്ത്യ ഈ ‘ചതുർമുഖ തന്ത്രം’ അവതരിപ്പിച്ചത്.
2024 ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ ഡെംചോക്ക്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷമുള്ള ആദ്യത്തെ ഉന്നതതല സൈനിക ചർച്ചയാണിത്.
ഇന്ത്യയുടെ നാലിന നിർദ്ദേശങ്ങൾ
- പിന്മാറ്റ കരാർ പാലിക്കുക: 2024 ഒക്ടോബറിൽ ഒപ്പുവെച്ച സൈനിക പിന്മാറ്റ കരാർ പൂർണ്ണമായി പാലിക്കുക.
- സൈനിക പിന്മാറ്റം തുടരുക: യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) സംഘർഷം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുക.
- അതിർത്തി നിർണയം പൂർത്തിയാക്കുക: അതിർത്തി കൃത്യമായി നിർണയിക്കുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കി ശാശ്വത പരിഹാരം കാണുക.
- വിശ്വാസം വീണ്ടെടുക്കുക: 2020-ലെ സംഘർഷത്തിന് ശേഷം നഷ്ടപ്പെട്ട പരസ്പര വിശ്വാസം വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കുക.
ഈ നാല് കാര്യങ്ങളിലും തുടർചർച്ചകൾ നടത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു
ചർച്ചയ്ക്ക് ശേഷം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിലെ നല്ല മുന്നേറ്റം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. ആറ് വർഷത്തിന് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
Held talks with Admiral Don Jun, the Defence Minister of China, on the sidelines of SCO Defence Minitsers’ Meeting in Qingdao. We had a constructive and forward looking exchange of views on issues pertaining to bilateral relations.
— Rajnath Singh (@rajnathsingh) June 27, 2025
Expressed my happiness on restarting of the… pic.twitter.com/dHj1OuHKzE
അതേസമയം, “തീവ്രവാദം” എന്ന വാക്ക് ഉപയോഗിക്കുന്നതിലുള്ള അഭിപ്രായവ്യത്യാസം കാരണം, എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഒരു സംയുക്ത പ്രസ്താവന ഇറക്കാൻ സാധിച്ചില്ലെന്നും ഇന്ത്യ അറിയിച്ചു. 2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകുന്നതിന് അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.