DefenceNews

പാർക്കിംഗ് ഫീസ് 26,000 രൂപ! തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടന്റെ F-35 യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകും

തിരുവനന്തപുരം: ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി ലൈറ്റ്നിംഗ് II യുദ്ധവിമാനത്തിന് പാർക്കിംഗ് ഫീസ് ഈടാക്കാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവള അധികൃതർ.

10 ദിവസത്തിലേറെയായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന, 100 മില്യൺ ഡോളറിലധികം (ഏകദേശം 835 കോടി രൂപ) വിലമതിക്കുന്ന ഈ അത്യാധുനിക വിമാനത്തിന് ഒരു ദിവസത്തെ പാർക്കിംഗ് ഫീസായി ഏകദേശം 26,000 രൂപ വരുമെന്നാണ് കണക്കാക്കുന്നത്.

എന്താണ് സംഭവിച്ചത്?

ഇന്തോ-പസഫിക് മേഖലയിൽ വിന്യസിച്ചിരുന്ന ബ്രിട്ടന്റെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് വിമാനവാഹിനിക്കപ്പലിലെ എഫ്-35ബി വിമാനം, ജൂൺ 14-നാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.

മോശം കാലാവസ്ഥയും ഇന്ധനക്കുറവും അടിയന്തര ലാൻഡിംഗിന് കാരണമായി. റോയൽ നേവി ടെക്നീഷ്യൻമാർ നടത്തിയ പ്രാഥമിക അറ്റകുറ്റപ്പണികൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള വിദഗ്ധ സംഘം ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാർക്കിംഗ് ഫീസ് 26,000!

വിമാനത്തിന്റെ പരമാവധി ടേക്ക്-ഓഫ് ഭാരം (MTOW) അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസ് കണക്കാക്കുന്നത്. എഫ്-35ബി വിമാനത്തിന്റെ ഭാരം ഏകദേശം 27 ടണ്ണാണ്. ഈ കണക്കനുസരിച്ച്, പ്രതിദിനം ഏകദേശം ₹26,261 രൂപ പാർക്കിംഗ് ഫീസായി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. 12 ദിവസത്തേക്ക് ഇത് ഏകദേശം 3.15 ലക്ഷം രൂപ വരും.

സുരക്ഷയും സാങ്കേതികവിദ്യയും

വിമാനത്താവളത്തിലെ വിഐപി വിമാനങ്ങൾക്കായി നീക്കിവെച്ച ‘ബേ 4’-ലാണ് അതിസുരക്ഷാ പ്രാധാന്യമുള്ള ഈ വിമാനം ഇപ്പോൾ പാർക്ക് ചെയ്തിരിക്കുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) വിമാനത്തിന് കർശന സുരക്ഷയൊരുക്കുന്നുണ്ട്.

വിമാനത്തിന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യയും മറ്റ് രഹസ്യ വിവരങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി, വിമാനം എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാമെന്ന വാഗ്ദാനം റോയൽ നേവി നിരസിച്ചു.

അറ്റകുറ്റപ്പണികൾ പരാജയപ്പെട്ടാൽ, ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ III എന്ന ഭീമൻ കാർഗോ വിമാനത്തിൽ എഫ്-35നെ എയർലിഫ്റ്റ് ചെയ്ത് യുകെയിലേക്ക് തിരികെ കൊണ്ടുപോകാനാണ് സാധ്യത.

ഇന്ത്യൻ വ്യോമസേന ബ്രിട്ടീഷ് സംഘത്തിന് ഇന്ധനവും താമസവും ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തിൽ, വിമാനത്തിന്റെ പാർക്കിംഗ് ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ കേന്ദ്ര സർക്കാർ വഹിക്കാനും സാധ്യതയുണ്ട്.