Kerala

ലഹരിക്കെതിരെ ചെന്നിത്തലയുടെ പടയൊരുക്കം; കൊല്ലത്ത് വാക്കത്തോണിൽ അണിചേർന്ന് പ്രമുഖർ

  • കെ.ജി.രവി

കൊല്ലം: കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രാസലഹരിക്കെതിരെ പ്രൗഡ് ഓഫ് കേരളയുടെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന വാക്കത്തോണ്‍ ഇന്ന് കൊല്ലം നഗരിയെ ആവേശഭരിതമാക്കി.

സാമൂഹ്യ, രാഷ്ട്രീയ,കലാകായിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. വാക്കത്തോൺ ഇന്നു രാവിലെ 6 മണിക്ക് ആശ്രമം മൈതാനത്ത് നിന്ന് ആരംഭിച്ച് ലിങ്ക് റോഡ് കച്ചേരി മുക്ക് വഴി ചിന്നക്കടയില്‍ സമാപിച്ചു. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, സിനിമാതാരങ്ങളായ അമ്പിളി ദേവി, അഖില്‍ മാരാര്‍, ഫുട്ബോള്‍ താരം കുരികേശ് മാത്യു, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ക്യുപ്പി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ പദയാത്രയില്‍ പങ്കെടുത്തു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, അഡ്വ.ബിന്ദു കൃഷ്ണ, കെ.സി. രാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം.എം നസീര്‍, പഴകുളം മധു, ജ്യോതികുമാര്‍ ചാമക്കാല, നടുക്കുന്നില്‍ വിജയന്‍, പി.ജര്‍മ്മിയാസ്, എല്‍.കെ ശ്രീദേവി,ബിന്ദു ജയന്‍, സൂരജ് രവി, ഭാരത് യാത്രികര്‍ ഡി.ഗീതാകൃഷ്ണന്‍, വരുണ്‍ ആലപ്പാട്, ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രന്‍, എന്‍.ഉണ്ണികൃഷ്ണന്‍, ആര്‍. അരുണ്‍രാജ്, ദിനേശ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രൗഡ് ഓഫ് കേരള സംസ്ഥാനത്ത് നടത്തുന്ന മൂന്നാമത്തെ പരിപാടിയാണ് ഇന്ന് കൊല്ലത്ത് നടന്നത്. മെയ് 30 ന് തിരുവനന്തപുരത്താണ് ആദ്യ വാക്കത്തോണ്‍ നടന്നത്. ജൂണ്‍ 17 ന് പത്തനംതിട്ടയിലും ഇതിനോടകം നടക്കുകയുണ്ടായി. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലയിലും വാക്കത്തോണ്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രൗഡ് ഓഫ് കേരള നടത്തി വരികയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. എല്ലാ ജില്ലകളില്‍ നിന്നും അനുഭാവപൂര്‍ണ്ണവും അനുകൂലവുമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവജനങ്ങള്‍ക്കിടയിലും കലാലയങ്ങളിലും വ്യാപകമായി കണ്ടുവരുന്ന ലഹരി ഉപയോഗത്തെ ചെറുക്കാന്‍ അനവധി പരിപാടികള്‍ സംഘടന ആവിഷ്‌ക്കരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെ സംസ്ഥാനത്തെ ക്യാമ്പസുകളെ ലഹരിവിമുക്തമാക്കുന്നതിന് തുടക്കമിട്ട ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ തുടര്‍ച്ചയാണ് പ്രൗഡ് ഓഫ് കേരള നടത്തുന്ന വാക്കത്തോണ്‍.

ഈ പദ്ധതികള്‍ വഴി ക്യാമ്പസുകളെ ലഹരി മുക്തമാക്കുകയാണ് ലക്ഷ്യം. കാലിക പ്രസക്തിയുള്ളതും യുവ തലമുറയുടെ ഭാവിയെ ബാധിക്കുന്നതുമായ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം.