
ബീജിംഗ്: കോവിഡ് മഹാമാരിയുടെ ഓർമ്മകൾ മായും മുൻപേ, ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ചൈനയിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ട്. ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നുള്ള വവ്വാലുകളിൽ, മനുഷ്യർക്ക് മാരകമായേക്കാവുന്ന 20 പുതിയ ഇനം വൈറസുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി.
ഇതിൽ, കേരളത്തിൽ ഭീതി വിതച്ച നിപ്പ വൈറസിന്റെ അടുത്ത ബന്ധുക്കളായ രണ്ട് ‘ഹെനിപ്പ വൈറസുകൾ’ (henipaviruses) ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കണ്ടെത്തൽ.
ചൈനയിലെയും സിഡ്‌നി സർവകലാശാലയിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രശസ്ത ശാസ്ത്ര ജേണലായ ‘പ്ലോസ് പാത്തോജൻസി’ലാണ് (PLOS Pathogens) പ്രസിദ്ധീകരിച്ചത്.
നിപ്പയുടെ ഭീഷണി വീണ്ടും
മനുഷ്യരിൽ മാരകമായ മസ്തിഷ്ക ജ്വരത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്ന, 75% വരെ മരണനിരക്കുള്ള വൈറസുകളാണ് നിപ്പയും ഹെൻഡ്രയും. ഇവ ഉൾപ്പെടുന്ന ഹെനിപ്പ വൈറസ് കുടുംബത്തിലെ രണ്ട് പുതിയ അംഗങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഗ്രാമങ്ങളോടും കൃഷിയിടങ്ങളോടും ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്കും വളർത്തുമൃഗങ്ങളിലേക്കും പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
നാലുവർഷം കൊണ്ട് 142 വവ്വാലുകളുടെ വൃക്കകളിൽ നടത്തിയ പരിശോധനയിലാണ് 22 വൈറസുകളെ കണ്ടെത്തിയത്. ഇതിൽ 20 എണ്ണം ശാസ്ത്രലോകത്തിന് പുതിയതായിരുന്നു. സാധാരണയായി വവ്വാലുകളുടെ കാഷ്ഠം പരിശോധിച്ചാണ് പഠനങ്ങൾ നടത്താറുള്ളതെങ്കിൽ, ഇത്തവണ വൃക്കകളെയാണ് പഠനവിധേയമാക്കിയത്. ഇത് മൂത്രത്തിലൂടെ വൈറസുകൾ പകരാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
വിദഗ്ധരുടെ അഭിപ്രായം
“വവ്വാലുകൾക്കിടയിൽ പ്രചരിക്കുന്ന വൈറസുകളെക്കുറിച്ച് നമുക്ക് വളരെ കുറഞ്ഞ അറിവേ ഉള്ളൂ എന്ന് ഈ പഠനം അടിവരയിടുന്നു,” എന്ന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ വിദഗ്ധനായ ടിം മഹോണി പറഞ്ഞു. അതേസമയം, ഡ്യൂക്ക്-എൻയുഎസ് മെഡിക്കൽ സ്കൂളിലെ പ്രൊഫസറായ ലിൻഫ വാങ് പറയുന്നത്, “നമ്മൾ ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തണം, എന്നാൽ നിലവിൽ അമിതമായി ഭയപ്പെടേണ്ടതില്ല,” എന്നാണ്.
കാലാവസ്ഥാ വ്യതിയാനം, നഗരവൽക്കരണം, വനനശീകരണം എന്നിവ മൃഗങ്ങളെയും മനുഷ്യരെയും കൂടുതൽ അടുപ്പിക്കുകയാണെന്നും, ഇത് സാർസ്, എബോള, കോവിഡ്-19 പോലുള്ള പുതിയ പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.