NewsPolitics

പിണറായി പ്രഭാവം മങ്ങുന്നു: നയിച്ച 26 തിരഞ്ഞെടുപ്പില്‍ 24ലും തോല്‍വി

തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ കനത്ത പരാജയത്തോടെ കേരള രാഷ്ട്രീയത്തിൽ ഒരു ചോദ്യം വീണ്ടും ഉച്ചത്തിൽ മുഴങ്ങുന്നു: മുഖ്യമന്ത്രി പിണറായി വിജയന് എന്തു പറ്റി? 2021-ലെ ചരിത്ര വിജയത്തിന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച 26 പ്രധാന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയിക്കാനായത് വെറും രണ്ടെണ്ണത്തിൽ മാത്രം. ഒരുകാലത്ത് ‘അജയ്യൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ക്യാപ്റ്റന്റെ പ്രഹരശേഷിക്ക് മങ്ങലേറ്റോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.

2021: ചരിത്രത്തിൽ നിന്ന് വീഴ്ചയിലേക്ക്

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് ശേഷം, കോന്നി, വട്ടിയൂർക്കാവ്, പാലാ തുടങ്ങിയ യുഡിഎഫ് കോട്ടകൾ ഉപതിരഞ്ഞെടുപ്പുകളിലൂടെ പിടിച്ചെടുത്താണ് പിണറായി വിജയൻ എന്ന രാഷ്ട്രീയനേതാവ് തന്റെ കരുത്ത് തെളിയിച്ചത്. ഈ മികവിന്റെ പാരമ്യമായിരുന്നു 2021-ലെ തുടർഭരണം. എന്നാൽ, ആ ചരിത്ര വിജയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ ഗ്രാഫ് കുത്തനെ താഴോട്ടാണ്.

തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലെ വൻ തോൽവികൾ, പിന്നാലെ വന്ന 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ്ണ പരാജയം (20-ൽ 19 സീറ്റും നഷ്ടപ്പെട്ടു) എന്നിവയെല്ലാം ഇതിന്റെ സൂചനകളായിരുന്നു. പിന്നീട് വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തോല്‍വി തന്നെയായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് സംഭവിച്ചത്. കെ. രാധാകൃഷ്ണനിലൂടെ ആലത്തൂരിൽ നേടിയ ഏക ലോക്സഭാ വിജയവും, ഭൂരിപക്ഷം കുത്തനെ കുറഞ്ഞ് ചേലക്കര നിയമസഭാ സീറ്റ് നിലനിർത്തിയതുമാണ് 2021-ന് ശേഷമുള്ള പിണറായിയുടെ എടുത്തുപറയാവുന്ന രണ്ട് വിജയങ്ങൾ. ഈ രണ്ട് വിജയങ്ങളും കെ. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം കൊണ്ടാണെന്ന വാദവും ശക്തമാണ്.

നിലമ്പൂരിലെ കനത്ത പ്രഹരം

ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കാനും ആലത്തൂരിലെയും ചേലക്കരയിലെയും വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ പ്രചാരണം നയിക്കാനുമാണ് മുഖ്യമന്ത്രി നേരിട്ട് നിലമ്പൂരിൽ എത്തിയത്. സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ട് തേടിയെങ്കിലും ഫലം വന്നപ്പോൾ സിറ്റിംഗ് സീറ്റിൽ എം. സ്വരാജിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. ഇത് മുഖ്യമന്ത്രിയുടെ പ്രചരണ തന്ത്രങ്ങൾക്കും വ്യക്തിപ്രഭാവത്തിനും ഏറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

2021-ന് ശേഷം നടന്ന 6 ഉപതിരഞ്ഞെടുപ്പുകളും 20 ലോക്സഭാ സീറ്റുകളുമുൾപ്പെടെ 26 മത്സരങ്ങളിൽ 24-ലും പരാജയപ്പെട്ടുവെന്ന കണക്ക്, പിണറായി വിജയൻ എന്ന ‘ക്യാപ്റ്റന്റെ’ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്