
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ രംഗത്ത് നിർണായകമായ ഒരു ചുവടുവെപ്പിൽ, അഗ്നി-V ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ (ICBM) പരമ്പരാഗത പതിപ്പ് വികസിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി-V മിസൈലിനെ, അതിഭീമമായ 7.5 ടൺ ഭാരമുള്ള സാധാരണ സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള പുതിയ രൂപത്തിലേക്ക് മാറ്റുകയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO). ഈ നീക്കം ഇന്ത്യൻ മിസൈൽ ആയുധശേഖരത്തിന് കൂടുതൽ തന്ത്രപരവും വൈവിധ്യപൂർണ്ണവുമായ കരുത്ത് നൽകും.
പരിധി കുറയും, പ്രഹരശേഷി കൂടും
അതിഭീമമായ 7.5 ടൺ ഭാരമുള്ള ആയുധം വഹിക്കുന്നതിനാൽ, പുതിയ അഗ്നി-V പതിപ്പിന്റെ ദൂരപരിധി സ്വാഭാവികമായും കുറയും. 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ആണവ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, പരമ്പരാഗത പതിപ്പിന് 2,000 മുതൽ 2,500 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ദൂരത്തേക്കാൾ പ്രഹരശേഷിക്ക് മുൻഗണന നൽകുന്ന ഈ മാറ്റം, ഇന്ത്യയുടെ അയൽരാജ്യങ്ങളിലെയും ഇന്തോ-പസഫിക് മേഖലയിലെയും സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ്.
അതിവേഗത്തിൽ ശത്രുരാജ്യങ്ങളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ കനത്ത നാശം വിതയ്ക്കാൻ ഈ മിസൈലിന് സാധിക്കും. ഡിആർഡിഒ വികസിപ്പിച്ച അഗ്നി-V, കൃത്യതയ്ക്കും നൂതന ഗതിനിർണയ സംവിധാനങ്ങൾക്കും പേരുകേട്ടതാണ്. ഈ സവിശേഷതകളെല്ലാം പുതിയ പതിപ്പിലും ഉണ്ടാകും.

ലക്ഷ്യം രണ്ട് തരം: ‘ബങ്കർ ബസ്റ്ററും’ ‘എയർബേസ്റ്റും’
പ്രത്യേക ദൗത്യങ്ങൾക്കായി രണ്ട് വ്യത്യസ്ത തരം പോർമുനകളാണ് പരമ്പരാഗത അഗ്നി-V മിസൈലിൽ ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്:
- എയർബസ്റ്റ് വാർഹെഡ് (Airburst Warhead): ലക്ഷ്യത്തിന് മുകളിൽ വെച്ച് പൊട്ടിത്തെറിച്ച് വലിയൊരു പ്രദേശത്ത് കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ളതാണിത്. വ്യോമതാവളങ്ങൾ, കമാൻഡ് സെന്ററുകൾ, ശത്രുക്കളുടെ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ പൂർണ്ണമായി തകർക്കാൻ ഇതിലൂടെ സാധിക്കും.
- ബങ്കർ ബസ്റ്റർ വാർഹെഡ് (Bunker Buster Warhead): ഭൂമിക്കടിയിൽ 80 മുതൽ 100 മീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന അതിസുരക്ഷിതമായ ബങ്കറുകളും കമാൻഡ് സെന്ററുകളും തകർക്കാൻ രൂപകൽപ്പന ചെയ്തതാണിത്. ശത്രുക്കൾക്ക് ഒളിത്താവളങ്ങൾ പോലും സുരക്ഷിതമല്ലാതാക്കാൻ ഈ ‘ബങ്കർ ബസ്റ്റർ’ പതിപ്പിന് കഴിയും.
അണുവായുധം പ്രയോഗിക്കാൻ സാധിക്കാത്ത സംഘർഷ സാഹചര്യങ്ങളിൽ, ശത്രുരാജ്യങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ ഇന്ത്യയെ സഹായിക്കുന്ന നിർണായക ശക്തിയായിരിക്കും ഈ പുതിയ മിസൈൽ.