News

നിലമ്പൂർ തോൽവിയെ തുടർന്ന് നിശ്ചലമായി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ; ഇവരുടെ ശമ്പളം കൂട്ടിയത് വിവാദം ആയിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സോഷ്യൽ മീഡിയ നിശ്ചലം . നിലമ്പൂർ ഫലം എതിരായതോടെ മുഖ്യമന്ത്രി സോഷ്യൽ മീഡിയക്ക് അവധി കൊടുത്തോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ജഗതി ശ്രീകുമാറിനെ യാത്രക്കിടയിൽ കണ്ടുമുട്ടിയ കാര്യമാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് അക്കൗണ്ടിൽ അവസാനമായി വന്നത്. 2 ദിവസം മുമ്പായിരുന്നു ഇത്.

നിലമ്പൂരിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ച മുഖ്യമന്ത്രിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു സ്വരാജിൻ്റെ ദയനീയ തോൽവി. നിലമ്പൂർ തെരഞ്ഞെടുപ്പിനിടെയാണ് തൻ്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിൻ്റെ ശമ്പളം മുഖ്യമന്ത്രി കൂട്ടി കൊടുത്തത്. ഇത് നിലമ്പൂരിൽ ചർച്ച വിഷയമായി മാറുകയും ചെയ്തു.

മുഹമ്മദ് യഹിയ എന്ന ആളാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം ലീഡർ. 75000 രൂപ ആയിരുന്നു ഇയാളുടെ മാസ ശമ്പളം. ഇത് 78750 രൂപ ആയി ഉയർത്തി. കണ്ടൻ്റ് മാനേജർ സുദിപ് ജെ. സലീമിന്റെ ശമ്പളം 70000 രൂപയായിരുന്നത് 73500 രൂപ ആയി ഉയർത്തി. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ , കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65000 രൂപ വീതം ആയിരുന്നു ശമ്പളം. ഇവരുടെ ശമ്പളം 68,250 രൂപ വീതം ആയാണ് ഉയർത്തിയത്.

ഡെലിവറി മാനേജർ എന്ന പോസ്റ്റും ഉണ്ട്. എന്തോന്ന് ജോലിയാണോ എന്തോ? ശമ്പളം 50000 രൂപ. പി.പി അജിത്ത് എന്ന ആളാണ് ഡെലിവറി മാനേജർ. ഇയാളുടെ ശമ്പളം 58,800 രൂപ ആയി വർദ്ധിപ്പിച്ചു. റിസർച്ച് ഫെല്ലോ, കണ്ടൻ്റ് ഡെവലപ്പർ, കണ്ടൻ്റ് അഗ്രഗേറ്റർ എന്നിവർക്ക് 53000 രൂപ വീതം ആണ് ശമ്പളം.ഇവരുടെ ശമ്പളം 55650 രൂപ വീതം ആയി ഉയർത്തി.ഡാറ്റ റിപ്പോസിറ്ററി മാനേജർ എന്ന പേരിൽ 2 പേരുണ്ട്. 45000 രൂപ വീതം ആയിരുന്നു ഇവരുടെ ശമ്പളം. ഇത് 47,250 രൂപ ആയി വർദ്ധിപ്പിച്ചു. കമ്പ്യൂട്ടർ അസിസ്റ്റൻ്റിൻ്റെ ശമ്പളം 22, 290 രൂപയായിരുന്നത് 23, 405 രൂപയായും വർദ്ധിപ്പിച്ചു.

2022 മെയ് 6 നാണ് മുഖ്യൻ 12 അംഗ സോഷ്യൽ മീഡിയ ടീമിനെ മുഖം മിനുക്കാൻ നിയമിക്കുന്നത്. 6 മാസം കരാർ നിയമനത്തിലായിരുന്നു ഇവർക്ക് ആദ്യം നിയമനം നൽകിയത്. കാലാവധി കഴിഞ്ഞതോടെ ഒരു വർഷത്തേക്ക് നീട്ടി കൊടുത്തു. അത് തീർന്നപ്പോൾ വീണ്ടും നീട്ടി. പിണറായി രാജി വയ്ക്കുന്നത് വരെ ഇവർ കൂടെ ഉണ്ടാകും. നിലമ്പൂരിൽ ദയനിയ തോൽവി നേരിട്ടതോടെ അടുത്ത ഭരണം ഇനി ഇല്ല എന്ന് മനസിലാക്കിയ ഇവർ ജോലി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സി ഡിറ്റിന്റെ തലപ്പത്ത് ടി.എൻ സീമയുടെ ഭർത്താവ് ജയരാജ് ഉണ്ട്. അതുകൊണ്ട് സിഡിറ്റിൽ ആയിരിക്കും ഇവരെ മുഖ്യൻ സ്ഥിരപ്പെടുത്തുക എന്നാണ് ശ്രുതി.