NewsPolitics

സതീശന് മുന്നിൽ അൻവർ പത്തി മടക്കുന്നു; ബേപ്പൂരിൽ ‘അങ്കത്തിന്’ തയ്യാറെന്ന് പ്രഖ്യാപനം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 20,000-ത്തോളം വോട്ടുകൾ നേടി നിർണായക ശക്തിയാണെന്ന് തെളിയിച്ചതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുള്ള നിലപാട് മയപ്പെടുത്തി പി.വി. അൻവർ.

‘പിണറായിസ’ത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരിൽ നടത്തിയതെങ്കിൽ, ഇനി ‘മരുമോനിസ’ത്തിന്റെ അടിവേരറുക്കുമെന്നും, അതിനായി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്നും അൻവർ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻവറിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം.

തിരഞ്ഞെടുപ്പിന് മുൻപ് വി.ഡി. സതീശനെതിരെ നിശിത വിമർശനം ഉന്നയിച്ച അൻവർ, വാർത്താസമ്മേളനത്തിൽ അദ്ദേഹത്തോടുള്ള സമീപനം ലഘൂകരിച്ചു. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ലെന്നും, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതിൽ അദ്ദേഹത്തിന് സംഭവിച്ചത് ഒരു വീഴ്ച മാത്രമാണെന്നുമായിരുന്നു അൻവറിന്റെ പുതിയ നിലപാട്. ഇത് യുഡിഎഫിലേക്കുള്ള മടക്കയാത്രയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

തന്ത്രപരമായ ചുവടുമാറ്റം

നേരത്തെ യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ ബേപ്പൂർ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അൻവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിജയസാധ്യതയില്ലാത്ത സീറ്റുകൾ നൽകി അപമാനിച്ചു എന്ന് ആരോപിച്ചാണ് അൻവർ മുന്നണിക്കെതിരെ തിരിഞ്ഞതും നിലമ്പൂരിൽ മത്സരിച്ചതും.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ, ആ സീറ്റ് ഇനി തനിക്ക് ലഭിക്കില്ലെന്ന് അൻവറിന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് പഴയ ബേപ്പൂർ വാഗ്ദാനത്തിലേക്ക് അദ്ദേഹം മടങ്ങുന്നതും, സതീശനോടുള്ള നിലപാട് മയപ്പെടുത്തിയതെന്നും വിലയിരുത്തപ്പെടുന്നു.

നിലമ്പൂരിൽ 19,760 വോട്ടുകൾ നേടിയ തനിക്ക് വലിയൊരു വിഭാഗം ഭരണവിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞുവെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താൻ അൻവറിന് സാധിച്ചു.

ഈ കരുത്ത് മുൻനിർത്തിയാണ് അദ്ദേഹം ഇപ്പോൾ ബേപ്പൂർ ലക്ഷ്യമിടുന്നത്. നിലമ്പൂരിൽ ‘പിണറായിസ’ത്തെ ലക്ഷ്യം വെച്ചെങ്കിൽ, ബേപ്പൂരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഉന്നംവെച്ചുള്ള ‘മരുമോനിസം’ എന്ന പുതിയ പ്രയോഗത്തിലൂടെയാണ് അൻവർ തന്റെ അടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുക്കുന്നത്.