News

“യുഡിഎഫിനൊപ്പം പോകാൻ തയ്യാർ”; നിലമ്പൂരിൽ നിർണായക ശക്തിയായി പി.വി. അൻവർ

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പതിനയ്യായിരത്തിലേറെ വോട്ടുകൾ നേടി നിർണായക ശക്തിയായി മാറിയ പി.വി. അൻവർ, കേരള രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് തിരികൊളുത്തുന്നു. എൽഡിഎഫ് കോട്ടയിൽ നിന്നാണ് തനിക്ക് വോട്ട് ചോർന്നതെന്നും ‘പിണറായിസം’ അവസാനിപ്പിക്കാൻ യുഡിഎഫുമായി സഹകരിക്കാൻ പോലും തയ്യാറാണെന്നും അൻവർ തുറന്നടിച്ചു. തനിക്ക് എംഎൽഎയോ മന്ത്രിയോ ആകേണ്ടെന്നും പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണലിന്റെ പകുതിയിലേറെ റൗണ്ടുകൾ പിന്നിട്ടപ്പോൾ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെയാണ് പി.വി. അൻവറിന്റെ പ്രതികരണം. “എനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരായ വോട്ടുകളാണ്. ഭൂരിഭാഗവും എൽഡിഎഫിന് പോകേണ്ടിയിരുന്ന വോട്ടുകളാണ് എൻ്റെ പെട്ടിയിൽ വീണത്. ഞാൻ യുഡിഎഫ് വോട്ടുകൾ പിടിച്ചെന്ന വാദം അടിസ്ഥാനരഹിതമാണ്,” അൻവർ പറഞ്ഞു.

യുഡിഎഫ് നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കരുതെന്നും, താനുയർത്തിയ വിഷയങ്ങൾക്കുള്ള പിന്തുണയാണ് ഈ വോട്ടുകൾ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പിണറായിസമാണ് ഈ നാടിന്റെ പ്രധാന പ്രശ്നം. അത് അവസാനിപ്പിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. യുഡിഎഫിനൊപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം വന്നാൽ അതിന് മടിക്കില്ല. യുഡിഎഫ് നേതൃത്വം കണ്ണുതുറന്ന് കാണാൻ തയ്യാറാകണം,” അൻവർ നിലപാട് വ്യക്തമാക്കി.

തനിക്ക് വ്യക്തിപരമായ മോഹങ്ങളില്ലെന്നും എംഎൽഎയോ മന്ത്രിയോ ആകാൻ ആഗ്രഹമില്ലെന്നും പറഞ്ഞ അൻവർ, തന്റെ പൊതുപ്രവർത്തനം തടയാൻ ഒരു പിണറായിക്കും കഴിയില്ലെന്നും വെല്ലുവിളിച്ചു. നിലമ്പൂരിൽ സ്വരാജിന് ലഭിച്ച ചില ക്രോസ് വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് തന്റെ നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം സമ്മതിച്ചു. മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കായി ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പി.വി. അൻവർ അറിയിച്ചു. അൻവറിന്റെ ഈ അപ്രതീക്ഷിത നീക്കം, ഉപതിരഞ്ഞെടുപ്പ് ഫലത്തിനപ്പുറം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.