
ഇറാന് റഷ്യയുടെ പിന്തുണ: അമേരിക്ക നടത്തിയത് പ്രകോപനമില്ലാത്ത അതിക്രമം എന്ന് പുടിൻ
മോസ്കോ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെ ‘പ്രകോപനമില്ലാത്ത അതിക്രമം’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇറാനുമായി മോസ്കോയിൽ നടത്തിയ ചർച്ചയിലാണ് പുടിൻ അമേരിക്കൻ നടപടിയെ രൂക്ഷമായി വിമർശിച്ചതും ഇറാന് റഷ്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതും.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി ക്രെംലിനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ തുടക്കത്തിലായിരുന്നു പുടിന്റെ പ്രതികരണം. “ഇറാനെതിരായ ഈ ആക്രമണത്തിന് യാതൊരു ന്യായീകരണവുമില്ല. ഇത് തികച്ചും പ്രകോപനമില്ലാത്ത ഒരു അതിക്രമമാണ്. ഈ പ്രയാസകരമായ ഘട്ടത്തിൽ ഇറാനിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ റഷ്യ ശ്രമിക്കും,” പുടിൻ പറഞ്ഞു.
അമേരിക്കൻ നടപടി മേഖലയിലെ സംഘർഷത്തിൽ കൂടുതൽ രാജ്യങ്ങളെ പങ്കാളികളാക്കിയെന്നും ഇത് പുതിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും റഷ്യൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ശേഷം ഇറാനിലെ ആണവ നിലയങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നോ, റേഡിയേഷൻ ഭീഷണി നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിലോ വ്യക്തതയില്ലെന്നും ഇത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണ പദ്ധതിയെക്കുറിച്ച് മുൻകൂട്ടി വിശദമായി അറിയിച്ചിരുന്നില്ലെന്നും പെസ്കോവ് കൂട്ടിച്ചേർത്തു. അതേസമയം, റഷ്യയും ഇറാനും തമ്മിൽ ജനുവരിയിൽ ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയിൽ പരസ്പര സൈനിക സഹായത്തിന് വ്യവസ്ഥയില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും, ഇറാന്റെ ആവശ്യങ്ങൾ അനുസരിച്ചായിരിക്കും തുടർ സഹായങ്ങളെന്നും റഷ്യ അറിയിച്ചു.
ചരിത്രത്തിന്റെ ശരിയായ പക്ഷത്ത് റഷ്യ: ഇറാൻ
അമേരിക്കൻ ആക്രമണത്തെ അപലപിച്ചതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പുടിന് നന്ദി പറഞ്ഞു. ഈ നിർണായക ഘട്ടത്തിൽ റഷ്യ ചരിത്രത്തിന്റെ ശരിയായ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെയും ആശംസകൾ അറിയിക്കാനാണ് താൻ എത്തിയതെന്നും അറാഖ്ചി പുടിനെ അറിയിച്ചു.