NewsPolitics

നിലമ്പൂർ പരമ്പരാഗത യുഡിഎഫ് മണ്ഡലം! ക്യാപ്സൂളുമായി മുഖ്യമന്ത്രി; മറുപടിയുമായി വി.ടി ബൽറാം

നിലമ്പൂർ പരമ്പരാഗത യുഡിഎഫ് മണ്ഡലമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കെതിരെ വിടി ബല്‍റാം.വോട്ടെണ്ണല്‍ ദിവസം ഇറക്കാവുന്ന ആദ്യത്തെ ക്യാപ്സൂള്‍ ആണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് ബല്‍റാം പരിഹസിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ

‘ഒരു ക്യാപ്സ്യൂള്‍ എന്ന നിലയില്‍ ഇന്നത്തെ ദിവസം ഇറക്കാവുന്ന ഭേദപ്പെട്ട ഒന്നാണ് മുഖ്യമന്ത്രിയുടേത്. എന്നാല്‍ ഒരു പ്രശ്നമുണ്ടല്ലോ മുഖ്യമന്ത്രി സാറേ, അതുകൊണ്ട്‌ ചില വസ്തുതകള്‍ ഇപ്പൊഴേ പറഞ്ഞുറപ്പിച്ച്‌ തന്നെ പോവാം. മുഖ്യമന്ത്രി പറയുന്നത്‌ പോലെ നിലമ്ബൂർ അങ്ങനെ പരമ്ബരാഗത യുഡിഎഫ് മണ്ഡലമല്ല എന്നതാണ് യാഥാർത്ഥ്യം. നിലമ്ബൂർ എന്ന പേര് മാത്രം വച്ച്‌ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട. ഇന്നത്തെ രൂപത്തിലുള്ള നിലമ്ബൂർ അസംബ്ലി മണ്ഡലം നിലവില്‍ വന്ന 2011ന് ശേഷം അവിടെ നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ രണ്ടിലും (2016, 2021) ജയിച്ചത് മുഖ്യമന്ത്രിയുടെ മുന്നണി സ്ഥാനാർത്ഥിയാണ്. സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് ജയിച്ച 2011ല്‍പ്പോലും കേവലം 5500ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

മണ്ഡല പുനർനിർണയത്തില്‍ വലിയ നഷ്ടമാണ് യുഡിഎഫിനുണ്ടായത്. മൃഗീയമായ ലീഡ് ലഭിച്ചിരുന്ന മൂന്ന് പഞ്ചായത്തുകള്‍ നിലമ്ബൂരില്‍ നിന്ന് മാറി. നേരത്തെ നിലമ്ബൂരിന്റെ ഭാഗമായിരുന്ന ചാലിയാർ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേക്ക് മാറി. ഇവിടെ 2500 വോട്ടെങ്കിലും യുഡിഎഫിന് ലീഡ് കിട്ടാമായിരുന്നു. 4000 വോട്ട്‌ വരെ ലീഡ്‌ കിട്ടാവുന്ന ചോക്കാടും 3000 വോട്ട്‌ വരെ ലീഡ്‌ കിട്ടാവുന്ന കാളികാവും ഇപ്പോള്‍ വണ്ടൂർ മണ്ഡലത്തിന്റെ ഭാഗമായി. അതായത് ഇന്നത്തെ നിലമ്ബൂർ മണ്ഡലം എല്‍ഡിഎഫിന് നല്ല രാഷ്ട്രീയ കരുത്തുള്ള മണ്ഡലമാണ്, ഒരു യുഡിഎഫ് ശക്തികേന്ദ്രമല്ല.

നാളെ രാവിലെ എണ്ണാനുള്ളതാണല്ലോ നിലമ്ബൂരിലെ വോട്ടുകള്‍. ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ക്യാപ്സ്യൂള്‍ നിർമ്മാതാക്കള്‍ ഇന്ന് ഓവർനൈറ്റ്‌ പണിയെടുത്ത്‌ ന്യായീകരണങ്ങള്‍ ഇറക്കുന്നുണ്ടാവാം. ഏതായാലും കേരളത്തിന്റെ മുഖ്യമന്ത്രി കൂടി അക്കൂട്ടത്തില്‍ കൂടുന്നത്‌ അത്ര ഭൂഷണമല്ല’, പോസ്റ്റില്‍ പറഞ്ഞു.