
ഇറാൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് മോദി, ‘സംഘർഷം ഉടൻ അവസാനിപ്പിക്കണം’
ന്യൂ ഡൽഹി: പശ്ചിമേഷ്യ ഒരു മഹായുദ്ധത്തിന്റെ വക്കിൽ നിൽക്കെ, നിർണായക നയതന്ത്ര നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഞായറാഴ്ച ഫോണിൽ സംസാരിച്ചു.
മേഖലയിലെ സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, എത്രയും പെട്ടെന്ന് വെടിനിർത്തലുണ്ടാവണമെന്നും, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് മുന്നോട്ട് പോകേണ്ടതെന്നും ആഹ്വാനം ചെയ്തു.
അമേരിക്ക ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട് തകർത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ നിർണായക ഇടപെടൽ.
സമാധാനത്തിനായുള്ള ഇന്ത്യയുടെ ആഹ്വാനം
ഇറാൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചത് ഇങ്ങനെ: “ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ചർച്ചകളും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും, മേഖലയിൽ എത്രയും പെട്ടെന്ന് സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും ഞാൻ ആവർത്തിച്ച് ആവശ്യപ്പെട്ടു.”
Spoke with President of Iran @drpezeshkian. We discussed in detail about the current situation. Expressed deep concern at the recent escalations. Reiterated our call for immediate de-escalation, dialogue and diplomacy as the way forward and for early restoration of regional…
— Narendra Modi (@narendramodi) June 22, 2025
ശനിയാഴ്ച രാത്രിയാണ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങൾ തകർത്തതായി പ്രഖ്യാപിച്ചത്. ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണം “അതിശയകരമായ സൈനിക വിജയമായിരുന്നു” എന്നും, ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, സ്വയം പ്രതിരോധിക്കാൻ ഇറാന് എല്ലാ അവകാശവുമുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി തിരിച്ചടിച്ചു.