News

‘ക്ഷേമപെൻഷൻ നൽകാതെ പറ്റിച്ചു’; ധനമന്ത്രി ബാലഗോപാൽ മാപ്പ് പറയണം, നിലമ്പൂരിലെ വോട്ട് തട്ടാനുള്ള തന്ത്രമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ക്ഷേമപെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന വാഗ്ദാനം പാലിക്കാതെ ജനങ്ങളെ വഞ്ചിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലും എൽഡിഎഫ് സർക്കാരും കേരള സമൂഹത്തോട് മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനമെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ്, ജൂൺ 16-നാണ് ധനമന്ത്രി 20-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സാധാരണയായി മാസത്തിലെ അവസാനമാണ് പെൻഷൻ വിതരണം ചെയ്യാറ്. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ സ്വാധീനിക്കാനാണ് സർക്കാർ അസാധാരണമായ ഈ പ്രഖ്യാപനം നടത്തിയത്.

‘ഖജനാവിൽ പണമുണ്ടോ എന്ന് പോലും ഉറപ്പിക്കാതെയാണ് മന്ത്രി വാഗ്ദാനം നൽകിയത്. ഇത് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയതിന് തുല്യമാണ്. ജനങ്ങളുടെ അവകാശമായ ക്ഷേമപെൻഷനെ തിരഞ്ഞെടുപ്പ് ലാഭത്തിനായി രാഷ്ട്രീയമായി ഉപയോഗിച്ചു,’ എന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

പ്രഖ്യാപിച്ച തീയതി കഴിഞ്ഞിട്ടും കേരളത്തിൽ ഒരാൾക്ക് പോലും ഈ മാസത്തെ ക്ഷേമപെൻഷൻ ലഭിച്ചിട്ടില്ല. പെൻഷൻ വിതരണം ചെയ്യാനുള്ള പണം കണ്ടെത്താൻ കഴിയാത്തതിനാൽ, ധനവകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.