
ക്ഷേമപെൻഷൻ വൈകും! ബാലഗോപാലിന്റെ വാക്ക് പാഴായി; കാത്തിരിപ്പിൽ ലക്ഷങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വീണ്ടും നിരാശ. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് (ജൂൺ 20) മുതൽ ആരംഭിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി. വിതരണം തുടങ്ങേണ്ട ദിവസമായിട്ടും ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പോലും പുറത്തിറങ്ങിയില്ല. പണം കണ്ടെത്താൻ ധനവകുപ്പിന് കഴിയാത്തതാണ് വിതരണം അനിശ്ചിതത്വത്തിലാകാൻ കാരണമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് വാഗ്ദാനമോ?
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മൂന്ന് ദിവസം മുൻപാണ് ധനമന്ത്രി പെൻഷൻ വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാഗ്ദാനം മാത്രമായിരുന്നോ എന്ന വിമർശനം ഇപ്പോൾ ശക്തമാവുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ പെൻഷൻ വിതരണത്തിൽ തീരുമാനമാകാത്തത് ഗുണഭോക്താക്കളെ ആശങ്കയിലാഴ്ത്തി.
കണക്കുകൾ ഫേസ്ബുക്കിൽ, കയ്യിൽ പണമില്ല
പെൻഷൻ വിതരണം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപ്, ജൂൺ 16-ന്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്റെ ഫേസ്ബുക്ക് പേജിൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി കുറിച്ചിരുന്നു. ഒൻപത് വർഷം കൊണ്ട് പിണറായി സർക്കാരുകൾ 73,654 കോടി രൂപ ക്ഷേമപെൻഷനായി നൽകിയെന്നും, യുഡിഎഫ് സർക്കാർ 9,011 കോടി രൂപ മാത്രമാണ് നൽകിയതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. “കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നു” എന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാൽ, കോടികളുടെ കണക്കുകൾ നിരത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട് നാല് ദിവസത്തിനകം, ഒരു മാസത്തെ പെൻഷൻ നൽകാനുള്ള പണമില്ലാതെ വിതരണം മുടങ്ങുന്നത് സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ദിവസേനയുള്ള ചെലവുകൾക്ക് പോലും ഈ പെൻഷൻ തുകയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് വയോധികരും അവശതയനുഭവിക്കുന്നവരുമാണ് സർക്കാർ ഉത്തരവിനായി ഇനിയും കാത്തിരിക്കേണ്ടി വരുന്നത്.