
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി സന്നിഗ്ധ ഘട്ടങ്ങളിൽ നിൽക്കുമ്പോൾ ഒരു പാരകൂടി വെച്ചുകൊടുക്കുന്ന പതിവ് കലാപരിപാടി ആവർത്തിച്ച് ശശി തരൂർ എം.പി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശശി തരൂർ ഒഴികെയുള്ള കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ തരൂർ മുങ്ങി നടക്കുകയായിരുന്നു. തന്നെ ആരും ക്ഷണിച്ചില്ല എന്നാണ് നിലമ്പൂർ വോട്ടെടുപ്പ് നടക്കുമ്പോൾ തരൂർ പ്രതികരിച്ചത്.
കോൺഗ്രസ് എം.പി ആണെങ്കിലും മോദി സ്തുതിയും പിണറായി സ്തുതിയും ആയി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. രാജ് മോഹൻ ഉണ്ണിത്താന്റേതായിരുന്നു രൂക്ഷമായ പ്രതികരണം. പ്രത്യേകം ക്ഷണിക്കാൻ അവിടെ ആരുടെയും കല്യാണമല്ല നടക്കുന്നതെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. തരൂരിന്റെ ശരീരം കോൺഗ്രസിലും കൂറ് മോദിയോടുമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി പെരുംനുണയാണെന്ന് തെളിയിക്കുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്. നിലമ്പൂരിലേക്ക് കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂർ.
യുഡിഎഫ് പ്രവർത്തകർ കൈമെയ് മറന്ന് ഒറ്റക്കെട്ടായി അധ്വാനിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കണ്ടത്. വോട്ടെടുപ്പ് ദിവസം കുളം കലക്കൽ പ്രസ്താവന നടത്തിയ തരൂരിന്റെ നടപടിയിൽ പ്രവർത്തകർ അസ്വസ്ഥരാണ്. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേൽ ചാഞ്ഞാൽ വെട്ടണം. കോൺഗ്രസിനിട്ട് പാര പണിയുന്ന പതിവ് കലാപരിപാടി തരൂർ അവസാനിപ്പിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
പാർട്ടിയുടെ എതിരാളിയെ പുകഴ്ത്തുകയും സ്വന്തം പാർട്ടിക്ക് പാര പണിയുകയും ചെയ്യുന്ന തരൂരിസം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വരുമോ എന്ന് കണ്ടറിയണം.