
ന്യൂ ഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള പ്രതിരോധ വിതരണ ശൃംഖലയെ ബാധിക്കുമോ എന്ന ആശങ്കകൾക്കിടെ, ഇന്ത്യക്ക് നിർണായക ഉറപ്പുമായി റഷ്യ. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്-400 മിസൈൽ അടുത്ത വർഷം ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ ഉറപ്പുനൽകിയതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സ്ഥിരീകരിച്ചു.
“ആഗോളതലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അടുത്ത വർഷം എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ പ്രതിജ്ഞാബദ്ധരാണ്. ചെറിയ കാലതാമസങ്ങൾ ഉണ്ടായേക്കാമെങ്കിലും, കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്,” എന്ന് സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മാറുന്ന ഇന്ത്യ, വളരുന്ന പ്രതിരോധം
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് രാജേഷ് കുമാർ സിംഗ് ചൂണ്ടിക്കാട്ടി. 2015-ൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായിരുന്ന ഇന്ത്യ, ഇന്ന് പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുന്ന ആദ്യ 25 രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷം മാത്രം, ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന എണ്ണത്തിന്റെ ഇരട്ടിയോളം പ്രതിരോധ കരാറുകളിലാണ് രാജ്യം ഒപ്പുവെച്ചത്.
ഊന്നൽ ‘ആത്മനിർഭരത’യിൽ
പ്രതിരോധ രംഗത്തെ ‘ആത്മനിർഭരത’ അഥവാ സ്വയംപര്യാപ്തത, ഇന്ത്യയുടെ തന്ത്രപരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് തദ്ദേശീയമായ പ്രതിരോധ നിർമ്മാണം കരുത്ത് പകരും. ഇത് രാജ്യത്തിന്റെ ജിഡിപി വർധിപ്പിക്കാനും, പുതിയ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ഉറപ്പ് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ശത്രുരാജ്യങ്ങളുടെ മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ 400 കിലോമീറ്റർ ദൂരെവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള എസ്-400, ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.