
മേലുദ്യോഗസ്ഥന്റെ ‘മാർക്കി’നെ പേടിക്കണ്ട; സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇനി മേലുദ്യോഗസ്ഥന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തടയാനാവില്ല. വകുപ്പ് മേധാവി നൽകുന്ന വാർഷിക പ്രകടന റിപ്പോർട്ടിലെ (Annual Performance Appraisal – APA) സ്കോർ കുറവാണെങ്കിലും, കഴിവുണ്ടെങ്കിൽ ജീവനക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാമെന്ന സുപ്രധാന ഭേദഗതിയുമായി സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) പരിഗണിക്കുമ്പോൾ എപിഎ സ്കോർ അഞ്ചിൽ കുറവാണെങ്കിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.
എന്താണ് പുതിയ മാറ്റം?
1958-ലെ കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസസ് റൂൾസിലാണ് സർക്കാർ ഭേദഗഗതി വരുത്തിയത്. ഇതനുസരിച്ച്:
- വാർഷിക പ്രകടന റിപ്പോർട്ടിലെ സ്കോർ അഞ്ചിൽ താഴെയാണെങ്കിലും, ഒരു ജീവനക്കാരന്റെ യോഗ്യതയും കഴിവും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിക്ക് പ്രത്യേകമായി പരിഗണിക്കാം.
- ഓരോ കേസും അതിന്റേതായ മെറിറ്റിൽ പരിശോധിച്ച് ജീവനക്കാരെ സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഡിപിസിക്ക് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
മാറ്റത്തിന് പിന്നിൽ
കീഴ്ജീവനക്കാരുടെ ജോലിയിലെ കൃത്യനിഷ്ഠ, ആത്മാർത്ഥത, സമയനിഷ്ഠ എന്നിവ വിലയിരുത്തി വകുപ്പ് മേധാവിയാണ് വാർഷിക പ്രകടന റിപ്പോർട്ട് തയ്യാറാക്കുന്നത്. എന്നാൽ പലപ്പോഴും മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് സ്കോർ കുറയ്ക്കുന്നത് കാരണം യോഗ്യരായ പലർക്കും സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതായി പരാതികൾ ഉണ്ടായിരുന്നു.
ഒരു ജീവനക്കാരന്റെ മൊത്തത്തിലുള്ള കഴിവിനെ കേവലം ഒരു സ്കോർ കൊണ്ട് അളക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ ഇഷ്ടക്കേടുകൾ കാരണം ജീവനക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന “ദ്രോഹം” ഒഴിവാക്കാൻ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022-ൽ കൊണ്ടുവന്ന സ്കോറിംഗ് സമ്പ്രദായമാണ് ഇപ്പോൾ ജീവനക്കാർക്ക് അനുകൂലമായി സർക്കാർ ഭേദഗതി ചെയ്തിരിക്കുന്നത്.