Kerala Government NewsNews

ആശ്രിത നിയമനം: സ്ഥാനക്കയറ്റത്തിന് വിലക്ക്; സർക്കാർ വകുപ്പുകളിൽ വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ ചട്ടങ്ങൾ മറികടന്ന് നടത്തിയ ആശ്രിത നിയമനങ്ങൾക്ക് കടിഞ്ഞാണിട്ട് സർക്കാർ. 2016 നവംബറിന് ശേഷം ആശ്രിത നിയമനത്തിലൂടെ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചവരിൽ, അഞ്ച് ശതമാനം എന്ന പരിധിക്ക് പുറത്തുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുന്നത് സർക്കാർ തടഞ്ഞു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക നടപടി.

പി.എസ്‌.സി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ, വിവിധ വകുപ്പുകളിൽ 40 ശതമാനം വരെ ആശ്രിത നിയമനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ആശ്രിത നിയമനം ആകെ ഒഴിവുകളുടെ അഞ്ച് ശതമാനത്തിൽ കൂടരുതെന്ന് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

‘സൂപ്പർ ന്യൂമററി’ നിയമനങ്ങൾ പുനഃപരിശോധിക്കും

2016 നവംബർ 25-ലെ എൽ.ഡി ക്ലർക്ക് പട്ടികയിൽ നിന്ന് ഓരോ വകുപ്പിലും നടന്ന ആശ്രിത നിയമനങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ എല്ലാ വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി. അഞ്ച് ശതമാനത്തിൽ അധികം നടത്തിയ നിയമനങ്ങളെ ‘സൂപ്പർ ന്യൂമററി’ (തസ്തികയ്ക്ക് പുറമെയുള്ള നിയമനം) ആയി കണക്കാക്കി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവ്.

  • സീനിയോറിറ്റി നഷ്ടമാകും: ഇങ്ങനെ സൂപ്പർ ന്യൂമററി ആയി മാറ്റപ്പെടുന്നവരുടെ ആ കാലയളവിലെ സർവീസ്, സീനിയോറിറ്റിക്കോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കില്ല.
  • സ്ഥിര നിയമനം പിന്നീട്: ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനം എന്ന കണക്കിൽ വരുന്ന മുറയ്ക്ക് മാത്രമേ ഇവരെ സ്ഥിരം തസ്തികയിലേക്ക് മാറ്റുകയുള്ളൂ.

ചട്ടങ്ങൾ കാറ്റിൽപ്പറത്തിയ നിയമനങ്ങൾ

റവന്യൂ, പോലീസ്, കൃഷി, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം അനുവദനീയമായതിലും നാലിരട്ടി വരെ ആശ്രിത നിയമനങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ. പോലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ മാത്രം 38 ശതമാനം ജീവനക്കാരും ആശ്രിത നിയമനം വഴി എത്തിയവരാണ്. ഇത് പി.എസ്‌.സി പരീക്ഷ എഴുതി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായും സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നതായും വ്യാപകമായ പരാതിയുണ്ടായിരുന്നു.

ഈ മാസം ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ച 19 പേരിൽ 16 പേരും ആശ്രിത നിയമനം വഴി സർവീസിൽ പ്രവേശിച്ചവരായിരുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സർക്കാരിന്റെ പുതിയ ഉത്തരവ് പി.എസ്‌.സി വഴിയെത്തിയ ഉദ്യോഗസ്ഥർക്ക് ആശ്വാസം നൽകുമ്പോൾ, ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിച്ച നൂറുകണക്കിന് ജീവനക്കാരുടെ ഭാവിയെ ഇത് ആശങ്കയിലാഴ്ത്തും.