News

ഗോവിന്ദന്റെ പ്രസ്താവന ആർഎസ്എസ് വോട്ടിനുള്ള ‘പ്രണയാഭ്യർത്ഥന’; സിപിഎം-ബിജെപി ബാന്ധവം തുറന്നുകാട്ടി സതീശൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ബിജെപി-ജനസംഘം ബന്ധത്തെക്കുറിച്ചുള്ള പ്രസ്താവന, ആർഎസ്എസിന്റെയും ബിജെപിയുടെയും സഹായം തേടിയുള്ള ‘പ്രണയാർദ്രമായ ഓർമ്മപ്പെടുത്തൽ’ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനതാ പാർട്ടിയുമായല്ല, ജനസംഘവുമായും ബിജെപിയുമായും സിപിഎം പലതവണ കൂട്ടുകൂടിയിട്ടുണ്ടെന്നും അതിന്റെ ചരിത്രം മറച്ചുവെച്ചാണ് ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചരിത്രം മറച്ചുവെക്കുന്ന സിപിഎം

“അടിയന്തരാവസ്ഥ കാലത്ത് ജനതാ പാർട്ടിയുമായാണ് സഖ്യമുണ്ടാക്കിയതെന്നാണ് സിപിഎം വാദം. എന്നാൽ 1967-ലും 1989-ലും ജനസംഘവുമായും ബിജെപിയുമായും സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്. 1975-ലെ ജനസംഘവുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് മുതിർന്ന നേതാവ് പി. സുന്ദരയ്യ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സാമ്രാജ്യത്വ മനോഭാവമുള്ള ഫാസിസ്റ്റുകളായ ആർഎസ്എസുമായി കൂട്ടുചേരുന്നത് ജനാധിപത്യത്തിന്റെയും ഇടതുപക്ഷത്തിന്റെയും അന്ത്യത്തിന് കാരണമാകുമെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ എഴുതി,” സതീശൻ ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധിയെ പരാജയപ്പെടുത്താൻ 1989-ൽ എൽ.കെ. അദ്വാനിയും വാജ്‌പേയിയും ഇഎംഎസും ജ്യോതിബസുവും ഒന്നിച്ചാണ് മത്സരിച്ചതെന്നും സതീശൻ ഓർമ്മിപ്പിച്ചു.

ഇരട്ടത്താപ്പും ഇസ്ലാമോഫോബിയയും

ഒരുവശത്ത് തീവ്രവാദിയെന്ന് മുദ്രകുത്തിയ പിഡിപിയെയും, മറുവശത്ത് പേരൂർക്കടയിലെ സ്വാമിയെയും ഒപ്പം നിർത്തിയാണ് സിപിഎം മതേതരത്വം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. “യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ വെൽഫെയർ പാർട്ടി വർഗീയവാദികളും, തങ്ങളെ പിന്തുണയ്ക്കുമ്പോൾ മതേതരവാദികളുമാകുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയി പിന്തുണ അഭ്യർത്ഥിച്ചവരാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഇപ്പോൾ നിലമ്പൂരിൽ പരാജയഭീതിയിൽ ഇസ്ലാമോഫോബിയ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്,” സതീശൻ ആരോപിച്ചു.

കേന്ദ്ര-സംസ്ഥാന ബാന്ധവം

ദേശീയപാത 66-ന്റെ തകർച്ചയിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതി നടന്നിട്ടും, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചേർന്ന് സമ്മാനപ്പെട്ടിയും പൊന്നാടയും നൽകിയത് ബിജെപിയുമായുള്ള ബാന്ധവത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. “ഗഡ്കരിയാണ് ഇവർക്കിടയിലെ ഇടനിലക്കാരൻ. ഡൽഹിയിലെ ഏമാൻമാരെ ഭയന്നാണ് മുഖ്യമന്ത്രി ഇവിടെയിരിക്കുന്നത്. അതുകൊണ്ടാണ് രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് മുൻ പ്രധാനമന്ത്രിമാരെ അപമാനിച്ചപ്പോൾ പോലും മുഖ്യമന്ത്രി മിണ്ടാതിരുന്നത്,” സതീശൻ കൂട്ടിച്ചേർത്തു.

എത്ര വെപ്രാളം കാണിച്ചാലും നിലമ്പൂരിലെ ജനങ്ങൾ ഉജ്ജ്വല ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്തിനെ തിരഞ്ഞെടുക്കുമെന്നും പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.