News

മായം കലക്കിയ ബാറുടമകൾക്ക് ‘സഹായം’; പിഴ ഇളവ് നല്‍കാൻ സർക്കാർ നിർദേശം

തിരുവനന്തപുരം: മദ്യത്തിൽ മായം കലർത്തിയതിന് എക്സൈസ് കമ്മീഷണർ ചുമത്തിയ ഒരു ലക്ഷം രൂപ പിഴ, 30,000 രൂപയായി കുറച്ചുനൽകാൻ നികുതി വകുപ്പ് സെക്രട്ടറിയുടെ നിർദേശം. തൃശൂർ, പാലക്കാട് ജില്ലകളിലെ അഞ്ച് ബാറുകൾക്കെതിരെ രാസപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുമത്തിയ പിഴയാണ് ബാറുടമകളുടെ അപ്പീൽ പരിഗണിച്ച് വെട്ടിക്കുറച്ചത്. കോടതി ഉത്തരവിന്റെ മറവിൽ ചട്ടവിരുദ്ധമായി ഇളവ് നൽകാനാണ് നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

2024 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് എക്സൈസ് സംഘം ഈ ബാറുകളിൽ നിന്ന് മദ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ചത്. രാസപരിശോധനാ റിപ്പോർട്ടിൽ മദ്യത്തിന്റെ വീര്യത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, കഴിഞ്ഞ മാർച്ചിൽ ലൈസൻസ് വ്യവസ്ഥ ലംഘിച്ചതിന് ബാറുകൾക്കെതിരെ കേസെടുക്കുകയും ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

പിഴത്തുക 30,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. തങ്ങളുടെ പക്കൽ നിന്ന് സാമ്പിൾ ശേഖരിക്കുമ്പോൾ പഴയ പിഴത്തുകയായിരുന്നു (30,000 രൂപ) നിലവിലുണ്ടായിരുന്നതെന്നും അതിനാൽ ആ തുകയേ ഈടാക്കാവൂ എന്നും ആവശ്യപ്പെട്ട് ബാറുടമകൾ സർക്കാരിന് അപ്പീൽ നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തു.

നാല് ബാറുടമകളുടെ ഹർജി പരിഗണിച്ച കോടതി, ഹർജിക്കാരെ കേട്ട ശേഷം മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ നികുതി സെക്രട്ടറിയോട് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തത്. പിഴ കുറച്ചുനൽകണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞിരുന്നില്ല. എന്നാൽ, ഈ കോടതി വിധിയുടെ പേരിൽ ഹിയറിംഗ് നടത്തിയ നികുതി സെക്രട്ടറി, അഞ്ച് ബാറുകൾക്കും പിഴ 30,000 രൂപയായി കുറയ്ക്കാൻ എക്സൈസ് കമ്മീഷണറോട് നിർദ്ദേശിക്കുകയായിരുന്നു. രാസപരിശോധനാ റിപ്പോർട്ട് എക്സൈസ് മനഃപൂർവം വൈകിപ്പിച്ചുവെന്ന ബാറുടമകളുടെ വാദവും സർക്കാർ അംഗീകരിച്ചു.

നികുതിക്കുടിശ്ശികയ്ക്ക് ജിഎസ്ടി വകുപ്പ് 2.34 കോടി രൂപ പിഴയിട്ട ചാലക്കുടിയിലെ ഒരു ബ്രൂവറിക്ക് വിറ്റുവരവു നികുതി ഒഴിവാക്കി നൽകാനുള്ള ഫയൽ നീക്കം മാധ്യമവാർത്തയെത്തുടർന്ന് ധനവകുപ്പിൽ തൽക്കാലം മരവിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സമാനമായ രീതിയിലുള്ള ഇടപെടലാണ് ബാറുടമകളുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.