
ഇസ്രായേലിൽ കൃഷി പഠിക്കാൻ പിണറായി സർക്കാർ ചെലവാക്കിയത് 2 കോടി രൂപ
തിരുവനന്തപുരം: സർക്കാരിന് വികസന നേട്ടങ്ങൾ ഒന്നും എടുത്ത് പറയാൻ ഇല്ലാതെ വന്നതോടെ നിലമ്പൂരിൽ ഇസ്രായേൽ ചർച്ച വിഷയമാക്കി പിണറായി. ലോക തെമ്മാടി എന്നാണ് പിണറായി ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേലുമായി നിരവധി മേഖലകളിൽ സഹകരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് മറച്ച് വച്ച് കൊണ്ടായിരുന്നു പിണറായിയുടെ കടന്നാക്രമണം.
ഇതോടെ പിണറായി ഭരണത്തിൽ കീഴിൽ ഇസ്രായേലുമായി നടത്തിയ ഇടപാടുകൾ ചർച്ച വിഷയമായി മാറുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2023 ൽ കർഷകരെയും ഉദ്യോഗസ്ഥ സംഘത്തേയും ഇസ്രായേലിലേക്ക് അയക്കാനുള്ള പിണറായിയുടെ തീരുമാനം. ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയതിന് ചെലവായത് 2 കോടി രൂപ. 2023 ജനുവരി 11 നാണ് പിണറായിയുടെ നിർദേശ പ്രകാരം കൃഷി വകുപ്പിൽ നിന്ന് 20 കർഷകർ അടക്കമുള്ള സംഘത്തിന് ഇസ്രായേൽ യാത്രക്ക് അനുമതി നൽകിയത്.
ഫെബ്രുവരി 12 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന യാത്രക്ക് രണ്ട് കോടിയോളമാണ് ചിലവ്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, അവിടുത്തെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ് ചിലവ്. ഒരു കർഷകന് വിമാന ചിലവടക്കം മൂന്ന് ലക്ഷം രൂപയാകും. ഇ- മെയിലായി ലഭിച്ച 34 അപേക്ഷകളിൽ നിന്ന് 20 പേരെ തിരഞ്ഞെടുത്തത്. ബാക്കിയുള്ള അപേക്ഷകരെ ഇസ്രായേലിലുള്ള അടുത്ത ബാച്ചിൽ ഉൾപ്പെടുത്തുമെന്നും ഉത്തരവ് പറയുന്നു.

സംസ്ഥാനത്ത് 80 ശതമാനം കർഷകരും കടക്കെണിയിലാണെന്ന് സ്വതന്ത്ര കർഷക സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല 75 ശതമാനം പേരുടെ ഭൂമിയും പണയത്തിലുമാണ്. ഇത്തരത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തപ്പോഴാണ് വിദേശ യാത്രയെന്ന പേരിൽ ഇസ്രായേലിലേക്ക് പറന്നത്.