NewsPolitics

ഇസ്രായേലുമായി നിരവധി മേഖലയിൽ സഹകരിച്ച് കേരള സർക്കാർ; പിണറായിയുടെ ഇരട്ടത്താപ്പ് നിലമ്പൂരിൽ ചർച്ചയാകുന്നു

ഒരു വശത്ത് ഇസ്രായേലിനെ ലോക തെമ്മാടി എന്ന് വിളിക്കുക മറുവശത്ത് ഇസ്രായേലുമായി സഹകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പതിവ് ഇരട്ടത്താപ്പ് ഇസ്രായേലിൻ്റെ കാര്യത്തിലും. നിലമ്പൂരിൽ അടക്കം പിണറായിയുടെ ഇസ്രായേൽ ഇരട്ടതാപ്പ് രാഷ്ട്രിയ ചർച്ചയാകുന്നു.

വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ ആണ് കേരള സർക്കാർ ഇസ്രായേലുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നത്.സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരി കഴിഞ്ഞ മേയ് മാസത്തിൽ ഇസ്രായേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയിൽ ഫാക്കൽറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2023ൽ ഇസ്രായേൽ എംബസി വഴി കാർഷിക മേഖലയിൽ നടത്തിയ സഹകരണ പ്രൊജക്റ്റുകളാണ് കേരളം – ഇസ്രായേൽ സഹകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഈ പ്രൊജക്റ്റുകൾക്ക് വേണ്ടി സംസ്ഥാന ബജറ്റിൽ പ്രത്യേക നീക്കിവെപ്പുകൾ സർക്കാർ നടത്തുകയുണ്ടായി. കേരളത്തിന്റെ കാർഷിക സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇതേവർഷം കർഷകരുടെ ഒരു ടീം ട്രെയിനിങ്ങിന് ഇസ്രായേൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

2017ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി 2022ൽ ഇസ്രായേൽ കൗൺസൽ ജനറൽ ടാമി ബൻ ഹൈമിനെ സ്വീകരിക്കുകയും ടൂറിസം മേഖലയിലടക്കമുള്ള സഹകരണങ്ങളുടെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 2019ൽ തെൽഅവീവിൽ നടന്ന ഇന്റർനാഷണൽ മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിൽ (ഐഎംടിഎം) പങ്കെടുത്തുകൊണ്ട് ഇസ്രായേലി വിപണിയിൽ കേരള ടൂറിസം ചരിത്രത്തിലാദ്യമായി പ്രവേശിക്കുകയും ഇസ്രായേലി ടൂറിസം ഫോറങ്ങളിൽ നേരിട്ടുള്ള സർക്കാർ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തു.

2021 ൽ ഇസ്രായേലി സാങ്കേതിക കമ്പനികൾക്ക് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ സർക്കാർ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവരുമായി ഔദ്യോഗിക പങ്കാളിത്തം സ്ഥാപിച്ചു. ഇതിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള അഞ്ച് സ്റ്റാർട്ടപ്പുകൾ ഇസ്രായേലി ഇന്നോവേഷൻ ഇക്കോസിസ്റ്റങ്ങളുമായി നേരിട്ട് സഹകരണത്തിൽ ഏർപ്പെട്ടു. സംസ്ഥാന സർക്കാർ നേരിട്ട ഇടപെട്ട ഈ സഹകരണങ്ങൾക്ക് പുറമെയാണ് ദേശീയതലത്തിൽ മോദിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇന്ത്യ – ഇസ്രായേൽ സഹകരണ പദ്ധതികളിലെ കേരളത്തിൻ്റെ പങ്കാളിത്തം.

ഒരു വശത്ത് ഇസ്രായേലിനെ വിമർശിക്കുകയും മറുവശത്ത് സഹകരിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പാണ് കേരള മുഖ്യൻ്റേത് എന്ന് വ്യക്തം.