
നിലമ്പൂരിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും വോട്ടിൽ ആശങ്കയിൽ എൽ.ഡി. എഫ്. ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ആണ് സർക്കാർ തടഞ്ഞു വച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രതിഷേധം ആണ് നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവരുടെ വോട്ട് എങ്ങോട്ട് ഒഴുകും എന്ന് ആശങ്ക എൽ ഡി എഫിനെ പിടികൂടിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ ആണ് ക്ഷാമബത്ത അനുവദിക്കാമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ അനുവദിക്കാമെന്നും ഒക്കെ മുഖ്യമന്ത്രി അടക്കം ആവർത്തിക്കുന്നതും. ആവർത്തനം അല്ലാതെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന എന്നതാണ് വാസ്തവം. പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് 510 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് നഷ്ടപ്പെട്ടത് .
18 ശതമാനം ക്ഷാമബത്ത നിഷേധിച്ചതിലൂടെ 115 ദിവസത്തേയും, ഡി.എക്ക് മുൻ കാല പ്രാബല്യം നൽകാതെ 117 ദിവസത്തേയും, കിട്ടിയ ക്ഷാമബത്തയിൽ കവർന്നത് 70 ദിവസത്തേയും, ശമ്പള പരിഷ്കരണ കുടിശിക കൊടുക്കാതെ 52 ദിവസത്തേയും , ലീവ് സറണ്ടർ നിരസിച്ചതിലൂടെ 180 ദിവസത്തേയും ശമ്പളമാണ് ജീവനക്കാർക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടത്.
ഇതേ പോലെ ഇക്കാലയളവിൽ ആറരലക്ഷം പെൻഷൻകാർക്കും ഉണ്ടായത് നഷ്ടങ്ങൾ മാത്രം. ക്ഷാമ ആശ്വാസ പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു ലഭിക്കാത്തത് മൂലം പെൻഷൻകാർക്ക് നഷ്ടം 25,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയാണ്.ക്ഷാമ ആശ്വാസത്തിന് കുടിശിക അനുവദിക്കാത്ത കെ.എൻ. ബാലഗോപാലിന്റെ നടപടി മൂലം പെൻഷൻകാർക്ക് നഷ്ടം 36,110 രൂപ മുതല്‍ 2,61,876 രൂപ വരെയാണ്.ക്ഷാമ ആശ്വാസം 18 ശതമാനം കുടിശിക ആയതോടെ സർവീസ് പെൻഷൻകാർക്ക് ക്ഷാമബത്ത കുടിശിക ഇനത്തിലെ ഒരു വർഷത്തെ നഷ്ടം 24,840 രൂപ മുതൽ 1,80,144 വരെ. ഇങ്ങനെ നഷ്ടങ്ങളുടെ കണക്ക് മാത്രം സമ്പാദ്യമുള്ള ജീവനക്കാരുടെയും പെൻഷൻകാരുടേയും വോട്ട് എങ്ങോട്ട് പോകും എന്ന ആശങ്ക എൽ.ഡിഎഫിന് ഉണ്ടായില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.