News

എയർ ഇന്ത്യ ജീവനക്കാരനില്‍ നിന്ന് 1.41 കോടിയുടെ സ്വർണം പിടികൂടി

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ച വൻ റാക്കറ്റിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. ന്യൂയോർക്കിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനിൽ നിന്ന് 1.41 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ വിമാന ജീവനക്കാരനെയും സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്ന മുഖ്യ സൂത്രധാരനെയും ഡിആർഐ അറസ്റ്റ് ചെയ്തു.

വിമാനക്കമ്പനി ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐ മുംബൈ യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. ജൂൺ 13-ന് ന്യൂയോർക്കിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ എഐ-116 വിമാനത്തിലെ ജീവനക്കാരനെ സംഘം നിരീക്ഷിച്ചിരുന്നു.

പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വിമാനത്തിൽ നിന്നിറങ്ങിയ ശേഷം ബാഗേജ് ഏരിയയ്ക്ക് സമീപം കറുത്ത ടേപ്പിൽ പൊതിഞ്ഞ നിലയിൽ സ്വർണം ഒളിപ്പിച്ചുവെച്ചതായി ഇയാൾ വെളിപ്പെടുത്തി.

തുടർന്നുനടന്ന അന്വേഷണത്തിൽ, വിമാനക്കമ്പനി ജീവനക്കാരെ സ്വർണക്കടത്തിനായി റിക്രൂട്ട് ചെയ്യുന്ന സംഘത്തലവനെയും പിടികൂടി. മുൻപും പലതവണ സമാനമായ രീതിയിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. കസ്റ്റംസ് നിയമപ്രകാരം സ്വർണം പിടിച്ചെടുത്തതായും ഇരുവരെയും റിമാൻഡ് ചെയ്തതായും ഡിആർഐ അറിയിച്ചു.

അടുത്തിടെ വിമാനക്കമ്പനി ജീവനക്കാരെ ഉൾപ്പെടുത്തിയുള്ള സ്വർണക്കടത്ത് വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ചെന്നൈ വിമാനത്താവളത്തിൽ 1.7 കിലോ സ്വർണം കടത്താൻ സഹായിച്ചതിന് എയർ ഇന്ത്യ കാബിൻ ക്രൂ അംഗം പിടിയിലായിരുന്നു. 2024 മേയിൽ, കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 960 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂനും അറസ്റ്റിലായിരുന്നു.