
നിലമ്പൂരിലെ മലയോരമേഖലയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെ ഒളിപ്പിച്ച് എൽ.ഡി.എഫ്. മലയോര മേഖലയിൽ ശശീന്ദ്രൻ്റെ സാന്നിദ്ധ്യം ഇല്ലാതിരിക്കാൻ എൽ.ഡി.എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അത്രക്ക് രോഷമാണ് മലയോര മേഖലയിൽ ശശീന്ദ്രനോടുള്ളത്.
സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിലും നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ശശീന്ദ്രന് മൗനമാണ്. മെയ് 31 നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ശശീന്ദ്രൻ്റെ ഏക ഫേസ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. സ്വരാജ് നിലമ്പൂരിലേക്ക് എന്ന തലക്കെട്ടിലായിരുന്നു ശശീന്ദ്രൻ്റെ ഏക ഫേസ് ബുക്ക് പോസ്റ്റ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വനം മന്ത്രിയുടെ ഏക സംഭാവന ഈ ഫേസ് ബുക്ക് പോസ്റ്റ് മാത്രം. ഇടക്ക് മുഖ്യമന്ത്രിക്ക് ഒപ്പം നിലമ്പൂർ ടൗണിൽ ശശീന്ദ്രൻ തല കാണിച്ചു. താൻ ഇവിടെ ഉണ്ടേ എന്ന മട്ടിൽ പ്രകടനം നടത്തി ശശീന്ദ്രൻ മടങ്ങി.
താൻ ഇറങ്ങിയാൽ ഉള്ള വോട്ട് കൂടി പോകും എന്ന് ശശീന്ദ്രന് നന്നായി അറിയാം.ഏറ്റവും കൂടുതൽ വന്യജീവി ആക്രമണം ഉണ്ടായ കാലഘട്ടമാണ് ശശീന്ദ്രൻ്റെ മന്ത്രികാലം. ആയിരത്തോളം പേരാണ് ശശീന്ദ്രൻ്റെ കാലത്ത് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണം തടയാൻ ശശീന്ദ്രൻ്റെ കയ്യിൽ പ്രത്യേകിച്ച് പദ്ധതികളും ഇല്ല. മനുഷ്യ വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ ബജറ്റിൽ വകയിരുത്തിയ തുക പോലും ശശീന്ദ്രൻ കൃത്യമായി വിനിയോഗിക്കുന്നില്ല. 2024- 25 ൽ 48.85 കോടിയായിരുന്നു മനുഷ്യ – വന്യമൃഗ സംഘർഷ ലഘൂകരണത്തിനായി ബജറ്റിൽ വകയിരുത്തിയത്. ശശീന്ദ്രൻ ചെലവഴിച്ചതാകട്ടെ 34.63 കോടിയും. പാഴാക്കി കളഞ്ഞത് 14.22 കോടി!. കെ.പി. സി.സി പ്രസിഡണ്ട് ആയ സണ്ണി ജോസഫ് എം എൽ എയുടെ നിയമസഭ ചോദ്യത്തിന് ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് 2024- 25 ൽ ബജറ്റിൽ വകയിരുത്തിയ തുകയിൽ 14.22 കോടി ചെലവാക്കിയില്ലെന്ന് വ്യക്തമാക്കിയത്.
80 കഴിഞ്ഞ ശശീന്ദ്രൻ തനിക്ക് പറ്റിയ പണി അല്ല വനം മന്ത്രി കസേര എന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ശശീന്ദ്രനെ വനം മന്ത്രി കസേരയിൽ നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് മേൽ കടുത്ത സമ്മർദ്ദവും ഉണ്ട്. മുഖ്യമന്ത്രിക്കും പ്രായം 80 ആയി. സമപ്രായക്കാരനായ ശശീന്ദ്രനോട് മുഖ്യമന്ത്രിക്ക് പ്രത്യേക മമത ഉണ്ട്. ശശീന്ദ്രൻ വനം മന്ത്രി കസേരയിൽ ഇരിക്കുന്നതും ഈ പ്രത്യേക മമത കൊണ്ട് ആണ്.