
നിലമ്പൂരിൽ യുഡിഎഫിന് മികച്ച വിജയം പ്രവചിച്ച് ലോക്പോൾ സർവേ; പി.വി. അൻവർ അപ്രസക്തമാകും
നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ലോക്പോൾ അഭിപ്രായ സർവേ. സ്വതന്ത്ര പോൾ ഏജൻസിയായ ലോക്പോൾ പുറത്തുവിട്ട സർവേ ഫലം പ്രകാരം, യുഡിഎഫ് 48 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 37 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ.
ഇരു മുന്നണികളും തമ്മിൽ 11 ശതമാനം വോട്ടിന്റെ വ്യത്യാസമാണ് സർവേ പ്രവചിക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ എംഎൽഎ പി.വി. അൻവറിന് വലിയ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നും സർവേ വ്യക്തമാക്കുന്നു. നാല് ശതമാനം വോട്ട് മാത്രമാണ് അൻവറിന് പ്രവചിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് അഞ്ച് ശതമാനം വോട്ട് നേടി അൻവറിന് മുന്നിലെത്തുമെന്നും സർവേ പറയുന്നു. മറ്റ് സ്ഥാനാർത്ഥികൾക്കെല്ലാം കൂടി ആറ് ശതമാനം വോട്ട് ലഭിക്കും.
സർവേ ഫലം ഇങ്ങനെ:
- യുഡിഎഫ് (ആര്യാടൻ ഷൗക്കത്ത്): 48%
- എൽഡിഎഫ് (എം. സ്വരാജ്): 37%
- ബിജെപി (മോഹൻ ജോർജ്): 5%
- പി.വി. അൻവർ (സ്വതന്ത്രൻ): 4%
- മറ്റുള്ളവർ: 6%
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. എം. സ്വരാജിനെ മണ്ഡലത്തിലെ വോട്ടർമാർ പൂർണ്ണമായി അംഗീകരിക്കാത്തതും ആര്യാടൻ ഷൗക്കത്തിന് അനുകൂല ഘടകമാകുമെന്ന് സർവേ വിലയിരുത്തുന്നു. മുൻപ് മറുകണ്ടം ചാടിയെന്ന പ്രതിച്ഛായ പി.വി. അൻവറിനും തിരിച്ചടിയാകും.
മുൻപ് പല തിരഞ്ഞെടുപ്പുകളിലും കൃത്യമായ പ്രവചനങ്ങൾ നടത്തി ശ്രദ്ധ നേടിയ ഏജൻസിയാണ് ലോക്പോൾ. ഇന്ത്യയിലെ മറ്റ് അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ സർവേ ഫലങ്ങൾക്കൊപ്പമാണ് നിലമ്പൂരിലെ ഫലവും ഏജൻസി പുറത്തുവിട്ടത്.

എൽഡിഎഫിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരവും ഐക്യത്തോടെയുള്ള യുഡിഎഫ് പ്രവർത്തകരും കോൺഗ്രസിന് നേട്ടമാകും. മണ്ഡലത്തില്‍ എം. സ്വരാജിന് ജനകീയ പിന്തുണ കുറവുള്ളതും, കൂറുമാറ്റങ്ങൾക്കിടയിൽ പി.വി. അൻവറിന്റെ പ്രസക്തി കുറഞ്ഞതും സിപിഎമ്മിന് തിരിച്ചടിയാകും. എന്നാല്‍ പ്രവർത്തകരുടെ കൂറ് സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്കിനെ അതേപടി നിലനിർത്തുന്നുണ്ട്.
അതുകൊണ്ട് ഇരുമുന്നണികള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കും നിലമ്പൂരില്‍ സംഭവിക്കുക എന്നും സർവേ വിലയിരുത്തുന്നു. ദേശീയപാത 66-ന്റെ തകർച്ചയും വന്യജീവി ആക്രമണങ്ങളും സംബന്ധിച്ച ജനരോഷം എൽഡിഎഫിന്റെ പ്രതിച്ഛായക്ക് കൂടുതൽ മങ്ങലേൽപ്പിച്ചിട്ടുണ്ട്.