News

രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ; പിരിച്ചുവിടാൻ ശുപാർശ

കാഞ്ഞങ്ങാട്: വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സസ്പെൻഷനിലായ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ സർക്കാരിലേക്ക് ശുപാർശ നൽകി. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും സർക്കാർ ജീവനക്കാരന് ചേരാത്ത വിധം പെരുമാറുകയും സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.

‘പവി ആനന്ദാശ്രമം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പവിത്രൻ രഞ്ജിതയ്ക്കെതിരെ ജാതീയവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയത്. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് രഞ്ജിത മരിക്കാനിടയായതെന്ന തരത്തിലായിരുന്നു ഒരു കമന്റ്. പോസ്റ്റ് വിവാദമായതോടെ നിരവധി പേർ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശപ്രകാരം പവിത്രനെ അടിയന്തരമായി സസ്പെൻഡ് ചെയ്തത്.

ഇത് ആദ്യമായല്ല പവിത്രൻ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. മുൻപ് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിനും ഇയാൾ സസ്പെൻഷനിലായിരുന്നു. ഈ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപ് മാത്രമാണ് ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയിരിക്കുന്നത്.