News

എ.കെ.ജി സെന്ററിന് 2 ലക്ഷം! പണം അനുവദിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ നവീകരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീറിലേക്ക് ടൂറിസം വകുപ്പിന്റെ പരസ്യത്തിനായി 2 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സർക്കാർ പണം പാർട്ടി പരിപാടിയുടെ ഭാഗമായുള്ള പ്രസിദ്ധീകരണത്തിന് നൽകുന്നത് വിവാദമായേക്കും.

എകെജി സെന്ററിന്റെ പുതിയ മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീറിലേക്ക് 2 ലക്ഷം രൂപയുടെ പരസ്യം ആവശ്യപ്പെട്ട് സുവനീർ കമ്മിറ്റി കൺവീനർ ടൂറിസം ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ടൂറിസം ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച മന്ത്രി മുഹമ്മദ് റിയാസ്, പണം അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന്, ഈ മാസം 9-ന് ടൂറിസം വകുപ്പിൽ നിന്ന് തുക അനുവദിച്ച് ഉത്തരവിറങ്ങി. ടൂറിസം ഡയറക്ടർ വഴിയാണ് പണം എകെജി സെന്ററിന് കൈമാറുക.

അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളിലായാണ് എകെജി സെന്ററിന്റെ പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 6.5 കോടി രൂപ ചെലവഴിച്ച് പാർട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം. നേതാക്കൾക്കുള്ള താമസസൗകര്യം, വിശാലമായ പാർക്കിംഗ്, സമ്മേളന ഹാളുകൾ, വ്യായാമ സൗകര്യങ്ങൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്.