News

സർക്കാരിന് പണമില്ല; പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ല

നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിൽ അനിശ്ചിതത്വം, സർക്കാർ നിലപാട് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി (NPS) പിൻവലിച്ച്, പകരം ഉറപ്പായ പെൻഷൻ നൽകുന്ന പുതിയ പദ്ധതി തൽക്കാലം നടപ്പാക്കില്ലെന്ന് ധനവകുപ്പ്. എൻപിഎസിലേക്ക് ഇതിനോടകം നിക്ഷേപിച്ച കോടികളുടെ സർക്കാർ-ജീവനക്കാരുടെ വിഹിതം തിരികെ ലഭിക്കുന്നതിലുള്ള അനിശ്ചിതത്വമാണ് പ്രധാന തടസ്സമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ, ബജറ്റുകളിലൂടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ ഉറപ്പിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്.

കേന്ദ്രം നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതി (UPS) കേരളത്തിൽ നടപ്പാക്കാൻ തടസ്സമില്ലെങ്കിലും, അതിലേക്ക് അടിസ്ഥാന ശമ്പളത്തിന്റെ 18.5% സർക്കാർ വിഹിതമായി നൽകാൻ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കഴിയില്ല. നിലവിലെ പങ്കാളിത്ത പെൻഷനിലെ സർക്കാർ വിഹിതം 10-ൽ നിന്ന് 14 ശതമാനമാക്കണമെന്ന വിദഗ്ധസമിതി ശുപാർശ പോലും നടപ്പാക്കിയിട്ടില്ല. നിലവിൽ 3.25 ലക്ഷം പേർ സ്റ്റാറ്റിയൂട്ടറി പെൻഷനിലും 2 ലക്ഷം പേർ പങ്കാളിത്ത പെൻഷനിലും ഉൾപ്പെട്ടവരാണ്.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊന്നും പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന PFRDA (പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി) നിക്ഷേപിച്ച തുക തിരികെ നൽകിയിട്ടില്ല. ജീവനക്കാർ വിരമിക്കുമ്പോൾ മാത്രമേ തുക നൽകാനാകൂ എന്നാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്തെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് മാറി കേന്ദ്രത്തിന്റെ ആകർഷകമായ ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണെങ്കിലും തങ്ങൾ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരാണെന്നും അതിനാൽ കേന്ദ്രത്തിലെ പദ്ധതി തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ ധനവകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.