
വീണ വിജയനും ചിന്ത ജെറോമിനും വരെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാകാം! ഐഎഎസ് ഇല്ലെങ്കിലും സർക്കാർ ഉത്തരവ് ഇറക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്ത സർക്കാർ തീരുമാനം വിവാദത്തിൽ. കെ ഡിസ്കിൽ എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കെ.എം. എബ്രഹാം ഇല്ലാത്ത അധികാരം ഉപയോഗിച്ച് തോമസ് ഐസക്കിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് ഉത്തരവിറക്കിയതിനെതിരെ ഹൈക്കോടതിയിലെ ഹർജി അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു തിരക്ക് പിടിച്ച ചട്ടഭേദഗതി പിണറായി നടത്തിയത്.
ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് എബ്രഹാമിനും ഐസക്കിനും എതിരായിരുന്നു. എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് യാതൊരു അധികാരം ഇല്ലെന്നും ഉദ്യോഗസ്ഥ ശ്രേണിയിൽ ഇല്ലാത്ത ആൾ എങ്ങനെ നിയമനം നടത്തും എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. എക്സ് ഒഫിഷ്യോ സെക്രട്ടറിയെ സെക്രട്ടറിക്ക് താഴെയായി ഉദ്യോഗസ്ഥ ശ്രേണിയിൽ ഉൾപ്പെടുത്തി ഭേദഗതിയിലൂടെ എബ്രഹാമിനും ഐസക്കിനും ഹൈക്കോടതിയിൽ നിന്ന് തലയൂരാൻ സാധിച്ചേക്കും.
17 വർഷം എങ്കിലും ഐഎഎസിൽ കുറ്റമറ്റ രീതിയിൽ ജോലി ചെയ്തവർ എത്തുന്ന പദവിയാണ് ഗവൺമെന്റ് സെക്രട്ടറി. ചട്ടങ്ങൾ നോക്കി മാത്രമേ ഇവർ ഫയൽ എഴുതുകയുള്ളൂ. ഉത്തരവ് ഇറക്കുകയുള്ളു. അല്ലെങ്കിൽ പെൻഷൻ കിട്ടില്ലെന്ന് ഇവർക്ക് അറിയാം. പെൻഷൻ വാങ്ങിക്കുന്ന വിരമിച്ച ഐഎഎസുകാരന് ചട്ടം നോക്കേണ്ട കാര്യമില്ല. സർക്കാർ പറയും അയാൾ ഉത്തരവിറക്കും, ശമ്പളം ലക്ഷങ്ങൾ പോക്കറ്റിലാകും. അത്രമാത്രം. ഈ ഭേദഗതിയിലൂടെ സർക്കാരിന് താൽപര്യമുള്ള ആരെയും എക്സ് ഒഫിഷ്യോ സെക്രട്ടറി ആക്കാം. സർക്കാരിന് താൽപര്യമുള്ള ഉത്തരവ് ഇറക്കാം. ചിന്ത ജെറോമിനും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വരെ സർക്കാരിന് താൽപര്യം ഉണ്ടെങ്കിൽ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കാം. ഉറക്കമൊഴിച്ച് ഐഎഎസിന് പഠിക്കാതെ സെക്രട്ടറി ആകാം. ഈ വിഷയത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് രസകരവും ചിന്താദീപ്തവുമാണ്. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
UPSC പരീക്ഷ പാസായി 16 വർഷമെങ്കിലും സർക്കാർ സർവ്വീസുള്ള, കുറ്റമറ്റ കരിയറുള്ള മുതിർന്ന IAS ഉദ്യോഗ്സ്ഥരെ മാത്രമേ സെക്രട്ടറി തലത്തിലേക്ക് പരിഗണിക്കാൻ പറ്റൂ എന്ന പിന്തിരിപ്പൻ രീതിയിലായിരുന്നു കേരളം രൂപീകരിച്ച കാലം മുതല്ക്കേ ഉള്ള നിയമം. കേരളത്തിൽ IAS കാരുടെ എണ്ണം വളരെ കുറവാണ്. ഉള്ളവർ തന്നെ കേന്ദ്ര ഡെപ്യൂറ്റേഷനും, വിദേശ പഠനവുമായി നാടു വിട്ടിരിക്കുന്നു. ബാക്കിയുള്ളവർ ഫേസ് ബുക്കിൽ അഭിപ്രായം പറഞ്ഞതിന് സസ്പെൻഷനിലും. അതു കൊണ്ട് തന്നെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഒരു IAS ഉദ്യോഗസ്ഥനെയും നമുക്ക് വിരമിക്കാൻ അനുവദിക്കാനാവില്ല എന്ന അവസ്ഥയാണ്. മാത്രമല്ല, വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച മുതിർന്ന IAS ഉദ്യോഗ്സ്ഥരെ മാത്രം സെക്രട്ടറി ആക്കുന്നതിലെ പോരായ്മ പല ബുദ്ധിജീവികളും പരാമർശിച്ചിട്ടുള്ളതാണ്. അനുഭവസമ്പത്ത് തുറന്ന് ചിന്തയ്ക്ക് പലപ്പോഴും ഒരു വിഘാതമാണ്. വിരമിച്ചവരെയും, അതിവിദഗ്ദ്ധരെയും, മലയാളഭാഷാ പണ്ഢിതരെയും, വഴിപോക്കരെയും ഒരുപോലെ പരിഗണിച്ച് സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാൻ നമുക്ക് സാധിക്കും. ഏറെക്കുറേ പി.എസ്.സി ജനകീയമാക്കിയ പോലെ.
കഴിവിൻ്റെ അങ്ങേയറ്റം പുറത്തെടുക്കുന്ന വേളയിലാണല്ലോ കേരളത്തിൽ റിട്ടയർമെൻ്റ് സംഭവിക്കാറ്. ജോലിയോടൊപ്പം പൊതുജന സേവനവും സർവ്വീസ് സംഘടനാ പ്രവർത്തനവും ഒക്കെയായി ജീവിക്കുന്നവർ വളരെ നേരത്തേ പിരിഞ്ഞല്ലോ എന്ന് തോന്നി പോകാറുണ്ട്. അവരെ സെക്രട്ടറി തലത്തിൽ നേരിട്ട് നിയമിക്കാനും അവരുടെ സേവനങ്ങൾ നാടിനും നാട്ടുകാർക്കും തുടർന്നും ലഭ്യമാക്കാനും ഈ പരിഷ്കാരം സഹായിക്കും. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായി തുടങ്ങി സ്പെഷ്യൽ സെക്രട്ടറി വരെയാവുന്നവരും IAS കാരെപ്പോലെ പഴയ കാലത്തിൻ്റെ അവശേഷിപ്പാണല്ലോ. ഇവരുടെ മുകളിൽ എക്സ് ഒഫീഷ്യോ സെക്രട്ടറികൾ വരുന്നതോടെ ഭരണം ദ്രുതഗതിയിലാവും. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതോടെ ഇവർക്ക് നേരിട്ട് സർക്കാർ ഉത്തരവുകൾ ഇറക്കാനാവും. എന്തൊരു മാറ്റമായിരിക്കും ഇത് ഉണ്ടാക്കുക! റിട്ടയർ ചെയ്യുമ്പോൾ പെൻഷൻ വാങ്ങണമെന്നും ക്രിമിനൽ കേസുകളിൽ പെടരുതെന്നും മറ്റും ഭയന്ന് തീരുമാനങ്ങളെടുക്കാത്ത, നിലവിലെ ചട്ടം – നോക്കി – ഉദ്യോഗസ്ഥർക്ക് പകരം വരുന്ന, താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഈ എക്സ് ഒഫീഷ്യോ സെക്രട്ടറികൾ തീർച്ചയായും ഒരു മുതൽകൂട്ടായിരിക്കും. എന്ത് റിസ്ക്കെടുത്തും നാടിന് നന്മ ചെയ്യാൻ ഇവർക്കാവും, കാരണം ഇവർ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സർക്കാർ ഉദ്യോഗസ്ഥരല്ലല്ലോ. ഈ മോഡൽ പ്രാവർത്തികമയാൽ ദിവസക്കൂലിയായും സർക്കാർ സെക്രട്ടറികളെ നിയമിക്കാവുന്നതാണ്.
ഈ ഭരണ നവോദ്ധാനത്തിലൂടെ റിട്ടയർ ചെയ്ത കഴിവുറ്റ സംഘടനാ പ്രവർത്തനവും ജനസേവനവും ഉന്നതമായ രാഷ്ട്രീയ ചിന്തകളുമുള്ള വകുപ്പ് സെക്രട്ടറിമാരെ ഇനി മുതൽ നമുക്ക് ലഭിച്ച് തുടങ്ങും എന്ന് പ്രത്യാശിക്കാം. നാം ശ്രദ്ധിക്കാതെ പോയേക്കാവുന്ന പ്രധാനപ്പെട്ട ഈ ഭരണപരിഷ്കാരം ശരിക്ക് മനസ്സിലാക്കിയാൽ കേരള ജനത നെഞ്ചിലേറ്റും എന്നതിൽ സംശയമില്ല. ലാറ്ററൽ എന്റ്രിയെക്കാൾ വിപ്ലവകരമായ മാറ്റമാണ് നാം ഇന്ന് ഈ പരിഷ്കാരത്തിലൂടെ കാണുന്നത്.
നമ്മുടെ നാടും മാറിത്തുടങ്ങി.