News

വിമാനദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ചു; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജാതീയവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖരനാണ് നടപടിയെടുത്തത്.

‘പവി ആനന്ദാശ്രമം’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പവിത്രൻ രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചത്. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് രഞ്ജിത മരിക്കാനിടയായതെന്ന തരത്തിലായിരുന്നു ഒരു കമന്റ്. കൂടാതെ, ജാതീയമായി അധിക്ഷേപിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ മറ്റൊരു പോസ്റ്റും ഇയാൾ പങ്കുവെച്ചതായി പരാതിയിൽ പറയുന്നു.

പോസ്റ്റുകൾ വിവാദമായതോടെ പവിത്രൻ ഇത് നീക്കം ചെയ്തു. എന്നാൽ, ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഓൺലൈനായി പരാതി നൽകുകയും ചെയ്തു. സംഭവം ഹീനമായ നടപടിയാണെന്നും ശ്രദ്ധയിൽപ്പെട്ടയുടൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

മുൻപ് റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനെതിരെ സാമൂഹിക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനും പവിത്രൻ സസ്പെൻഷനിലായിരുന്നു. ഈ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപ് മാത്രമാണ് ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദത്തിൽപ്പെടുന്നത്.