
മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർദ്ധിപ്പിച്ചു; ഉത്തരവ് പുറത്ത്
തിരുവനന്തപുരം: വിശ്വസ്തരുടെ ശമ്പളം ഉയർത്തി മുഖ്യമന്ത്രി. തന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം ആണ് മുഖ്യമന്ത്രി ഉയർത്തിയത്. ശമ്പള വർധനവിന് 2 മാസത്തെ മുൻകാല പ്രാബല്യവും ഉണ്ട്. മുഖ്യമന്ത്രി അനുമതി നൽകിയതോടെ പി.ആർ.ഡിയിൽ നിന്ന് ഇവരുടെ ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവും ഇറങ്ങി.
മുഹമ്മദ് യഹിയ എന്ന ആളാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം ലീഡർ. 75000 രൂപ ആയിരുന്നു ഇയാളുടെ മാസ ശമ്പളം. ഇത് 78750 രൂപ ആയി ഉയർത്തി. കണ്ടൻ്റ് മാനേജർ സുദിപ് ജെ. സലീമിന്റെ ശമ്പളം 70000 രൂപയായിരുന്നത് 73500 രൂപ ആയി ഉയർത്തി. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ , കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65000 രൂപ വീതം ആയിരുന്നു ശമ്പളം. ഇവരുടെ ശമ്പളം 68,250 രൂപ വീതം ആയാണ് ഉയർത്തിയത്.

ഡെലിവറി മാനേജർ എന്ന പോസ്റ്റും ഉണ്ട്. എന്തോന്ന് ജോലിയാണോ എന്തോ? ശമ്പളം 50000 രൂപ. പി.പി അജിത്ത് എന്ന ആളാണ് ഡെലിവറി മാനേജർ. ഇയാളുടെ ശമ്പളം 58,800 രൂപ ആയി വർദ്ധിപ്പിച്ചു. റിസർച്ച് ഫെല്ലോ, കണ്ടൻ്റ് ഡെവലപ്പർ, കണ്ടൻ്റ് അഗ്രഗേറ്റർ എന്നിവർക്ക് 53000 രൂപ വീതം ആണ് ശമ്പളം.ഇവരുടെ ശമ്പളം 55650 രൂപ വീതം ആയി ഉയർത്തി.
ഡാറ്റ റിപ്പോസിറ്ററി മാനേജർ എന്ന പേരിൽ 2 പേരുണ്ട്. 45000 രൂപ വീതം ആയിരുന്നു ഇവരുടെ ശമ്പളം. ഇത് 47,250 രൂപ ആയി വർദ്ധിപ്പിച്ചു. കമ്പ്യൂട്ടർ അസിസ്റ്റൻ്റിൻ്റെ ശമ്പളം 22, 290 രൂപയായിരുന്നത് 23, 405 രൂപയായും വർദ്ധിപ്പിച്ചു.
2022 മെയ് 6 നാണ് മുഖ്യൻ 12 അംഗ സോഷ്യൽ മീഡിയ ടീമിനെ മുഖം മിനുക്കാൻ നിയമിക്കുന്നത്. 6 മാസം കരാർ നിയമനത്തിലായിരുന്നു ഇവർക്ക് ആദ്യം നിയമനം നൽകിയത്. കാലാവധി കഴിഞ്ഞതോടെ ഒരു വർഷത്തേക്ക് നീട്ടി കൊടുത്തു. അത് തീർന്നപ്പോൾ വീണ്ടും നീട്ടി. പിണറായി രാജി വയ്ക്കുന്നത് വരെ ഇവർ കൂടെ ഉണ്ടാകും. ലോകസഭയിലെ ദയനീയ തോൽവിയും മാസപ്പടിയിലും ആർ എസ് എസ് ബന്ധത്തിലും പിണറായി പെട്ടതോടെ അടുത്ത ഭരണം ഇനി ഇല്ല എന്ന് മനസിലാക്കിയ ഇവർ ജോലി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സി ഡിറ്റിന്റെ തലപ്പത്ത് ടി.എൻ സീമയുടെ ഭർത്താവ് ജയരാജ് ഉണ്ട്. അതുകൊണ്ട് സിഡിറ്റിൽ ആയിരിക്കും ഇവരെ മുഖ്യൻ സ്ഥിരപ്പെടുത്തുക എന്നാണ് ശ്രുതി.